ഇന്ത്യയിലെ ജനാധിപത്യം മരിച്ചു: രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ ജനാധിപത്യം മരിച്ചു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനാധിപത്യം മരിച്ചു കഴിഞ്ഞെന്നും രാജ്യത്തിന്റെ വ്യവസ്ഥാപിത സന്തുലിതത്വത്തെ ആര്‍എസ്‌എസ് തകര്‍ത്തെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ചെന്നൈയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്‌എസ് എന്ന ഒരൊറ്റ സംഘടന കാരണം ജനാധിപത്യം ഇന്ത്യയില്‍ മരിച്ചു എന്ന് പറയുന്നതില്‍ തനിക്ക് ദുഃഖമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. നമ്മുടെ വ്യവസ്ഥാപിത സ്ഥാപന സന്തുലിതത്വത്തെ ആര്‍എസ്‌എസ് തകര്‍ത്തു. രാജ്യദ്രോഹത്തെ ദുരുപയോഗിക്കുന്നത്, ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത്, വകവരുത്തുന്നത് എല്ലാം ഇതിന്റെ പ്രകടനങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയിലേക്ക് ആരും കടന്നു കയറിയിട്ടില്ല എന്നായിരുന്നു ഇതു സംബന്ധിച്ച്‌ മോദിയുടെ ആദ്യ പ്രതികരണം. പ്രധാനമന്ത്രി ചൈനയെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിതെന്നും അവര്‍ക്കതറിയാമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം ജഡ്ജിമാര്‍ വിരമിച്ചു കഴിഞ്ഞ ശേഷം 'ലാഭകരമായ തസ്തികകള്‍' സ്വീകരിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണച്ചതിന്റെ പേരിലാണ് ജുഡീഷ്യറിയില്‍ ഉന്നത പദവിയില്‍ ഇരുന്നവര്‍ക്ക് ഈ തസ്തികകള്‍ ലഭിക്കുന്നതെന്നും ഇത് വലിയ വെല്ലുവിളിയായി മാറിയന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.