ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ ചരക്ക് കപ്പല്‍ റാഞ്ചി; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 10 ജീവനക്കാരെ തട്ടിക്കൊണ്ടുപോയി

ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ ചരക്ക് കപ്പല്‍ റാഞ്ചി; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 10 ജീവനക്കാരെ തട്ടിക്കൊണ്ടുപോയി

കാസര്‍കോട്: ആഫ്രിക്കയില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 10 ജീവനക്കാര്‍ അടങ്ങിയ ചരക്ക് കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയി. കാസര്‍ക്കോട് കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ രജീന്ദ്രന്‍ ഭാര്‍ഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ച് പേരും മൂന്ന് വിദേശികളും അടക്കം 10 ജീവനക്കാര്‍ ഉള്‍പ്പെട്ട കപ്പല്‍ തട്ടിക്കൊണ്ടു പോയെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

ആഫ്രിക്കയിലെ ലോമോ തുറമുഖത്ത് നിന്നും കാമറൂണിലേക്ക് പോയ ചരക്ക് കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്. 18 ജീവനക്കാരില്‍ 10 പേരെ തട്ടിക്കൊണ്ടു പോയ ശേഷം കപ്പല്‍ ഒഴിവാക്കിയെന്നാണ് വിവരം. മാര്‍ച്ച് 17 ന് രാത്രി 11:30 ന് ശേഷം രജീന്ദ്രനെ ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിട്ടില്ല.

പാനമ രജിസ്‌ട്രേഷനുള്ള ബിറ്റു റിവര്‍ കമ്പനിയുടേതാണ് കപ്പല്‍. മുംബൈ ആസ്ഥാനമായ മെരി ടെക് ടാങ്കര്‍ മാനേജ്‌മെന്റാണ് ചരക്ക് കടത്തലിന് ഉപയോഗിക്കുന്നത്. ബിറ്റു റിവര്‍ കമ്പനി 18 ന് രജീന്ദ്രന്റെ ഭാര്യയെ വിളിച്ചു വിവരം പറഞ്ഞിരുന്നു. ജീവനക്കാര്‍ സുരക്ഷിതരാണെന്നു കമ്പനി അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.

കപ്പലിലെ അവശേഷിക്കുന്ന ജീവനക്കാരുമായി കമ്പനി അധികൃതര്‍ സംസാരിക്കുന്നുണ്ടെങ്കിലും തട്ടിക്കൊണ്ടു പോയവരെ ബന്ധപ്പെടാന്‍ കഴിയാത്തത് വീട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്. തട്ടിക്കൊണ്ടു പോയവരെക്കുറിച്ചോ മോചന ദ്രവ്യത്തെക്കുറിച്ചോ കപ്പല്‍ കമ്പനി വീട്ടുകാര്‍ക്ക് വിവരം കൈമാറിയിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.