ടെൽ അവീവ് : 491 ദിവസങ്ങൾ ഹമാസിന്റെ തടവിൽ കഴിഞ്ഞ ഭീകര ദിവസങ്ങളെക്കുറിച്ചുള്ള ഓർമകൾ പങ്കിട്ട് ഒഹാദ് ബെൻ ആമി. 30 മീറ്റർ ഭൂമിക്കടിയിൽ മറ്റ് അഞ്ച് ബന്ദികളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. വായു കടക്കാത്ത ഭൂമിക്കടിയിൽ കിടക്കുമ്പോൾ ഓരോരുത്തരും ചിന്തിച്ചിരുന്നത് ഇന്ന് എന്ത് ഭക്ഷണമായിരിക്കും ലഭിക്കുക എന്നായിരുന്നെന്ന് ഒഹാദ് ബെൻ ആമി പറയുന്നു.
“എപ്പോൾ എന്ത് കഴിക്കാൻ കിട്ടുമെന്ന് ഊഹിക്കാനാണ് സമയത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. ഓരോരുത്തർക്കും മുഴുവൻ വിശപ്പും മാറ്റാനുള്ള ഭക്ഷണം കിട്ടുമോ, അതോ പകുതിയെങ്കിലും കിട്ടുമോ, ഒരു കപ്പ് അരി കൂടി കിട്ടുമോ, ബന്ദികളാക്കുന്നവരിൽ നിന്ന് ബാക്കിയാണോ കിട്ടുന്നത് എന്നൊക്കെ നീളും ചിന്തകൾ” – ബെൻ ആമി പറഞ്ഞു.
എപ്പോൾ ഭക്ഷണം ലഭിക്കും, അടുത്ത ദിവസത്തേക്ക് കരുതിവയ്ക്കാൻ കുറച്ച് ഉണ്ടാകുമോ എന്നൊന്നും തനിക്കും മറ്റ് ബന്ദികൾക്കും അറിയില്ലായിരുന്നു എന്നും ബെൻ ആമി കൂട്ടിച്ചേർത്തു.
“ആരെങ്കിലും രോഗിയാണെങ്കിൽ പിന്നെ എല്ലാവരും രോഗികളായി മാറും. മരുന്നുകളുടെ അഭാവം ശ്രദ്ധിച്ച അദേഹം ആറ് പേരിലും വയറിളക്കവും വയറുവേദനയും സാധാരണമായിരുന്നു. പകർച്ചവ്യാധികൾ എല്ലാവരെയും ഏറെ ക്ഷീണിപ്പിച്ചു. കാരണം ഇതിലൂടെ ശരീരത്തിലെ ദ്രാവകങ്ങൾ നഷ്ടപ്പെടുകയായിരുന്നു. കൂടാതെ കടുത്ത പനി കാരണം ബോധം നഷ്ടപ്പെട്ട നിരവധി സംഭവങ്ങളും ഉണ്ടായിരുന്നു.”ബെൻ ആമി ഓർത്തെടുത്തു.
“തന്റെ ഭൂരിഭാഗം സമയവും തുരങ്കങ്ങളിലായിരുന്നു ചിലവഴിച്ചത്. തുരങ്കത്തിലെ പ്രാണികൾ മൂക്കിലും വായിലും ചെവിയിലും സാധ്യമായ മറ്റെല്ലായിടത്തും പ്രവേശിക്കും. തണുത്ത ഉപ്പുവെള്ളത്തിൽ ഏതാനും ആഴ്ചകളിലൊരിക്കൽ മാത്രമേ കുളിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എല്ലാവരും മുഴുവൻ സമയവും ഒരേ സെറ്റ് വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്“- ബെൻ ആമി പറഞ്ഞു.