ബ്രിട്ടീഷുകാരെ തിരിച്ചയച്ചതു പോലെ മോഡിയെയും തിരിച്ചയയ്ക്കും: രാഹുല്‍ ഗാന്ധി

 ബ്രിട്ടീഷുകാരെ തിരിച്ചയച്ചതു പോലെ  മോഡിയെയും തിരിച്ചയയ്ക്കും: രാഹുല്‍ ഗാന്ധി

തിരുനെല്‍വേലി: രാജ്യത്തെ ജനങ്ങള്‍ ബ്രിട്ടീഷുകാരെ തിരിച്ചയച്ചതുപോലെ നരേന്ദ്ര മോഡിയേയും നാഗ്പുരിലേക്കു മടക്കി അയക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പോ ദേഷ്യമോ കലാപമോ ഇല്ലാതെ നമ്മളതു നടപ്പാക്കുമെന്ന് തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുനെല്‍വേലിയില്‍ വിദ്യാഭ്യാസ വിദഗ്ധരുമായുള്ള സംവാദത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

സമ്പന്നതയിലും എതിരാളികളെ നിര്‍വീര്യമാക്കുന്നതിലും പ്രബലനായ ശത്രുവിനെതിരെ പോരാടുകയാണു നമ്മള്‍. ഇതു മുന്‍പും ചെയ്തിട്ടുണ്ട്. ഇതിനേക്കാള്‍ വലിയ ശത്രുവിനെ തോല്‍പ്പിച്ചിട്ടുണ്ട്. 70 വര്‍ഷങ്ങള്‍ക്കു മുന്‍പ്, മോദിയേക്കാള്‍ ശക്തമായിരുന്നു ബ്രിട്ടീഷുകാര്‍. ബ്രിട്ടീഷ് സാമ്രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മോദി ആരാണ് എന്നും രാഹുല്‍ ചോദിച്ചു.

വലിയ സ്വപ്നം കാണണമെന്നു പറഞ്ഞ രാഹുല്‍, മാറ്റം സാധ്യമാണെന്നു തോന്നിയില്ലായിരുന്നെങ്കില്‍ നിങ്ങളെ കാണാനും സംസാരിക്കാനും വരില്ലായിരുന്നെന്നും വ്യക്തമാക്കി. ജനങ്ങളുടെ സഹായത്തോടെയാണു മാറ്റം കൊണ്ടുവരാനാവുക. കേന്ദ്ര സര്‍ക്കാര്‍ കാണുന്നതുപോലെ വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവ സാമ്പത്തിക ക്രയവസ്തുക്കള്‍ അല്ല.

ബിസിനസ് രാജ്യത്തിന് ആവശ്യമാണ്. എന്നാല്‍ പാവപ്പെട്ടവര്‍ക്കു ലഭ്യമല്ലാത്തവിധം വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവ മാറരുത്. നിര്‍ഭാഗ്യവശാല്‍ അതാണു നടക്കുന്നത്. ശാക്തീകരണത്തിന്റെ പ്രധാന ആയുധം വിദ്യാഭ്യാസമാണെന്നും രാഹുല്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.