ദമാസ്‌ക്കസ് : ദമാസ്ക്കസിൽ അല്‍ – നസ്രാ തീവ്രവാദസംഘത്തിന്റെ തടവിൽ പത്ത് വർഷം കഴിഞ്ഞ കത്തോലിക്ക ഡീക്കന് ഒടുവിൽ മോചനം. സിറിയയിലെ ഹോംസ് അതിരൂപതയില്‍ നിന്നുള്ള കത്തോലിക്ക ഡീക്കന്‍ ജോണി ഫൗദ് ദാവൂദാണ് മോചിതനായത്. സിറിയന്‍ കത്തോലിക്ക സഭയിലെ പെര്‍മനന്റ് ഡീക്കനായ ദാവൂദ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
ആഭ്യന്തര യുദ്ധ കാലത്ത് ഹോംസിലെ ഭവനം നഷ്ടമായ ജോണി ഫൗദ് ദാവൂദ് ഏറെക്കാലം ഭക്ഷണമൊന്നുമില്ലാതെ ഇലകളും പുല്ലും മാത്രം കഴിച്ചാണ് ജീവിച്ചതെന്ന് മോചിതനായശേഷം കാതോലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
തടവിലായിരുന്ന സമയത്ത് കോവിഡിന്റെ ഭീഷണി ഉള്‍പ്പടെ നിരവധി ഭയാനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോയി. സൈനിക സേവനമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. 2015 സെപ്റ്റംബറിൽ വിമതർ വിമാനത്താവളം ആക്രമിച്ചു. 300 പേരിൽ 38 പേർ മാത്രമാണ് അതിജീവിച്ചത്.
രാത്രിയും പകലും ദൈവത്തെ വിളിച്ചപേക്ഷിച്ച ഡീക്കനെ പ്രത്യേക മുന്നറിയിപ്പൊന്നുമില്ലാതെ മാര്‍ച്ചിൽ വിട്ടയയ്ക്കുകയായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ തന്നെ സ്വീകരിച്ച ബിഷപ് ജേക്കബ് മുറാദിന്റെ ഉള്‍പ്പടെയുള്ളവരുടെ സന്തോഷം കാണുമ്പോള്‍ ഇതുവരെ അനുഭവിച്ച ക്ലേശങ്ങളെല്ലാം താന്‍ മറന്നതായി ഡീക്കൻ പറഞ്ഞു.