ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ ദളിത് പെൺകുട്ടിയെ നാലു ഉയർന്ന ജാതിക്കാർ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം അസാധാരണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് സുപ്രീംകോടതി. സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയിൽ മറുപടി പറയുകയായിരുന്നു സുപ്രീംകോടതി. കേസ് കോടതി ഒരാഴ്ചയ്ക്കകം വീണ്ടും പരിഗണിക്കും.
സാക്ഷികൾക്ക് സംരക്ഷണം നൽകുന്ന കാര്യവും പെൺകുട്ടിയുടെ കുടുംബത്തിന് നിയമപരിരക്ഷ നൽകുന്ന കാര്യവും ഉത്തർപ്രദേശ് സർക്കാർ രേഖാമൂലം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ക്രമസാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് അക്രമത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ തന്നെ സംസ്‌കരിച്ചതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തിൽ അറിയിച്ചു. പകല്‍ ആണ് സംസ്‌കാര ചടങ്ങ് നടന്നിരുന്നതെങ്കിൽ അക്രമവും കലാപവും ഉണ്ടാകാന്‍ ഇടയുണ്ടാകുമായിരുന്നു എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.