ലക്‌നൗ: ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസിന്റെ വെടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. 26 കാരനായ ഗോവിന്ദ സിങാണ് കൊല്ലപ്പെട്ടത്. നേപ്പാൾ അതിര്‍ത്തി പ്രദേശത്ത് പോലീസുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ഗോവിന്ദയ്ക്ക് വേടിയേറ്റതെന്ന് യുപി പോലീസ് അറിയിച്ചു.
നേപ്പാള്‍ പോലീസുമായി വാക്കുതര്‍ക്കം ഉണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വ്യാഴാഴ്ചയാണ് ഗുര്‍മീത് സിങ്, പപ്പു സിങ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ഗോവിന്ദ സിങ് നേപ്പാളിലേക്ക് പോയത്. ഇന്ത്യന്‍ പൗരന്‍മാരും നേപ്പാള്‍ പോലീസും തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് ലഭിച്ച വിവരമെന്ന് പിലിഫിത് പോലീസ് സൂപ്രണ്ട് ജയപ്രകാശ് പറഞ്ഞു.
ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഇന്ത്യയുടെ പ്രദേശത്തേക്ക് തിരിച്ചെത്തി. എന്നാല്‍ മൂന്നാമത്തെയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു. തിരിച്ചെത്തിയ യുവാവിനെ ചോദ്യം ചെയ്യുകയാണ്. കാണാതായ മൂന്നാമത്തെ ആള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ നിലവില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും പ്രദേശം നിരീക്ഷണത്തിലാണെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.