അൺലോക് 5: രാജ്യത്ത് സിനിമ തിയറ്ററുകൾ ഈ മാസം 15 മുതൽ തുറക്കും

അൺലോക് 5: രാജ്യത്ത് സിനിമ തിയറ്ററുകൾ ഈ മാസം 15 മുതൽ  തുറക്കും

ന്യൂഡൽഹി: ഏഴു മാസത്തെ ഇടവേളക്കുശേഷം രാജ്യത്ത് സിനിമാതിയേറ്ററുകള്‍ ഈ മാസം 15 മുതല്‍ തുറക്കുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവേഡ്ക്കർ. തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാർഗ്ഗരേഖയിൽ 24 നിര്‍ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഇന്ന് പുറത്തിറക്കിയ മാര്‍ഗരേഖ അനുസരിച്ച് സിനിമ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും ഈ മാസം 15 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. പ്രധാനപ്പെട്ട നിർദേശങ്ങൾ ഇവയാണ്; 

ഓരോ പ്രദർശനത്തിനും 50 ശതമാനം ആളുകളെ മാത്രമേ തീയേറ്ററില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. മാസ്‌ക് നിര്‍ബന്ധമാണ്. ആളുകള്‍ക്ക് സാമൂഹിക അകലം പാലിച്ച് ഒന്നിടവിട്ട സീറ്റുകള്‍ മാത്രമേ അനുവദിക്കാവൂ. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയേറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാവൂ. തിയേറ്ററിൽ പ്രവേശിക്കുന്നതിന് തെര്‍മല്‍ സ്‌കാനിങ് നിര്‍ബന്ധമാണ്.  

ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിനുവേണ്ടി കൂടൂതൽ കൗണ്ടറുകള്‍ തുറക്കണം. ഡിജിറ്റല്‍ പേയ്‌മെൻറ്, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കണം. ഓരോ പ്രദർശനത്തിനും ടിക്കറ്റ് നല്‍കുന്നതിന് പകരം ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് നല്‍കണം. മൾട്ടിപ്ലക്സുകളിൽ ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടായിരിക്കില്ല. 

 രണ്ടു പ്രദര്‍ശനങ്ങള്‍ തമ്മില്‍ കൃത്യമായ ഇടവേള ഉണ്ടായിരിക്കണം. ഇടവേളകളില്‍ ആളുകളെ പുറത്തു വിടുന്നത് ഒഴിവാക്കണം. ഇടവേളകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന അറിയിപ്പുകൾ നടത്തണം. തീയേറ്ററിനുള്ളിലെ ഷോപ്പുകളിൽ പാക്കറ്റ് ഫുഡും പാനീയങ്ങളും മാത്രമേ അനുവദിക്കാവൂ. തിയേറ്ററിനകത്ത് തുപ്പുന്നത് അടക്കമുള്ളവ കര്‍ശനമായി തടയണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.