മയക്കുമരുന്ന് ഇടപാടില്‍ പങ്ക്: മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ സ്റ്റുവര്‍ട്ട് മാക്ക്ഗില്‍ കുറ്റക്കാരനെന്ന് കോടതി; 495 മണിക്കൂര്‍ സാമൂഹ്യ സേവനം ചെയ്യണം

മയക്കുമരുന്ന് ഇടപാടില്‍ പങ്ക്: മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ സ്റ്റുവര്‍ട്ട് മാക്ക്ഗില്‍ കുറ്റക്കാരനെന്ന് കോടതി; 495 മണിക്കൂര്‍ സാമൂഹ്യ സേവനം ചെയ്യണം

മെല്‍ബണ്‍: ലഹരി ഇടപാട് കേസില്‍ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് ശിക്ഷ. കൊക്കൈന്‍ ഇടപാട് കേസിലാണ് മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ സ്റ്റുവര്‍ട്ട് മാക്ക്ഗില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സ്റ്റുവര്‍ട്ടിന് ജയില്‍ ശിക്ഷ ലഭിച്ചില്ലെങ്കിലും താരം 22 മാസത്തെ തെറ്റ് തിരുത്തല്‍ നടപടി ക്രമങ്ങള്‍ അനുസരിക്കണം. മാത്രമല്ല 495 മണിക്കൂര്‍ സാമൂഹ്യ സേവനം ചെയ്യണമെന്നാണ് കോടതി വിധി.

54 കാരനായ മാക്ഗില്‍ ഡീലറും തന്റെ അളിയനും തമ്മിലുള്ള ലഹരി ഇടപാടിന് സൗകര്യമൊരുക്കി നല്‍കിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ലഹരി ഇടപാടില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും മയക്കുമരുന്ന് വിതരണത്തില്‍ നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തിയതോടെ ജയില്‍ ശിക്ഷ നല്‍കുന്നതില്‍ നിന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു. 2021 ല്‍ ലഹരിക്കടത്ത് സംഘം സ്റ്റുവര്‍ട്ടിനെ തട്ടിക്കൊണ്ട് പോയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് 2023 ല്‍ അറസ്റ്റിലാകുന്നവരെ സ്റ്റുവര്‍ട്ട് മാക്ക്ഗില്‍ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു.

1998 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ഓസ്ട്രേലിയക്കായി 44 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മാക്ഗില്‍ 208 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 1998 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 1998-99 ആഷസ് പരമ്പര ഉള്‍പ്പെടെ നിരവധി പരമ്പരകളില്‍ ഓസ്ട്രേലിയയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായിരുന്നു സ്റ്റുവര്‍ട്ട് മാക്ക്ഗില്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.