ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 139-മത് അതിരൂപതാ ദിനാചരരണത്തിന് വർണാഭമായ സമാപനം. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തിലെ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ നഗറില്‍ നടന്ന ആഘോഷത്തിൽ മുന്നൂറോളം ഇടവകകളില്‍ നിന്നുള്ള എണ്‍പതിനായിരം കുടുംബങ്ങളിലെ അഞ്ച് ലക്ഷത്തോളം വിശ്വാസികളുടെ പ്രതിനിധികളും സന്യസ്ത പ്രതിനിധികളും അതിരൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും പങ്കാളികളായി.
ആർച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ചേർന്ന പൊതുസമ്മേളനം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ അധ്യക്ഷ പ്രസംഗം നടത്തി. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഫാ. ഡോ. ജോസ് ചേന്നാട്ടുശേരി സി.എം.ഐ മുഖ്യപ്രഭാഷണം നടത്തി. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി.
അതിരൂപതാ ദിനത്തില്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് കോട്ടയം മഹാത്മഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറും പോളിമര്‍ നാനോ ടെക്‌നോളജി ശാസ്ത്രജ്ഞനുമായ പ്രൊഫ. ഡോ. സാബു തോമസ്, പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും വൈദ്യശാസ്ത്ര രംഗത്തെ പ്രഗത്ഭവ്യക്തിത്വവുമായ ഡോ. ജോര്‍ജ് പടനിലം എന്നിവര്‍ക്ക് മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്താ സമ്മാനിച്ചു. വിവിധ മേഖലകളില്‍ മികവു തെളിയച്ചവരെയും പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്തൊലേറ്റ് ഒമാൻ ചാപ്റ്ററിന് പ്രത്യേക പുരസ്കാരം ലഭിച്ചു.