മോഡിയുടെ താടി വളര്‍ന്നു; രാജ്യത്തിന്റെ ജിഡിപി തളര്‍ന്നു: പരിഹാസ ട്വീറ്റുമായി തരൂര്‍

 മോഡിയുടെ താടി വളര്‍ന്നു; രാജ്യത്തിന്റെ ജിഡിപി തളര്‍ന്നു: പരിഹാസ ട്വീറ്റുമായി തരൂര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ ഉണ്ടായ തളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താടിയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പരിഹാസം. താടി വളര്‍ന്നത് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

മോഡിയുടെ താടിയും ആഭ്യന്തര വളര്‍ച്ചാനിരക്കും താരതമ്യം ചെയ്ത് കൊണ്ടുള്ള ചിത്രം സഹിതമാണ് തരൂരിന്റെ ട്വീറ്റ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. അന്ന് മോഡിക്ക് താടി കുറവായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ താടി വളര്‍ന്നു. സാമ്പത്തിക വളര്‍ച്ചാനിരക്കും താഴോട്ട് പോയി.

വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും തരൂര്‍ നല്‍കിയ ചിത്രത്തില്‍ നിന്നു വ്യക്തം.

അതേസമയം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തിന്റെ ജിഡിപിയില്‍ 0.4 ശതമാനം വര്‍ധനയുണ്ടായി. തുടര്‍ച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിന് ശേഷമാണ് സാമ്പത്തിക വളര്‍ച്ച നിരക്ക് തിരിച്ചു കയറിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.