വത്തിക്കാൻ സിറ്റി: കുടുംബങ്ങൾ മനുഷ്യകുലത്തിന്റെ ഭാവിയുടെ പിള്ളത്തൊട്ടിലും വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ഉറവിടവുമാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. കുടുംബം, കുട്ടികൾ, മുത്തശ്ശീമുത്തച്ഛന്മാർ, വയോജനങ്ങൾ എന്നിവരുടെ ജൂബിലിയാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം എത്തിച്ചേർന്ന വിശ്വാസികളാൽ ഞായറാഴ്ച രാവിലെതന്നെ വത്തിക്കാൻ ചത്വരവും പരിസരങ്ങളും തിങ്ങിനിറഞ്ഞിരുന്നു.
ഐക്യം ദൈവത്തിൻ്റെ ദാനം
'എല്ലാവരും ഒന്നാകാൻ' വേണ്ടിയുള്ള അന്ത്യത്താഴവേളയിലെ യേശുവിൻ്റെ പ്രാർത്ഥനയായിരുന്നു അന്നേ ദിവസത്തെ സുവിശേഷഭാഗം. നമുക്ക് ആഗ്രഹിക്കാൻ കഴിയുന്ന 'ഏറ്റവും വലിയ നന്മ' എന്നാണ് പാപ്പാ അതിനെ വിശേഷിപ്പിച്ചത്. ഈ ഐക്യം, ഒന്നാമതായി ദൈവത്തിൻ്റെ ദാനമാണ്. നമുക്ക് ജീവനും രക്ഷയും പ്രദാനം ചെയ്ത ദൈവസ്നേഹമാണ് ഈ ഐക്യത്തിന്റെ നിദാനം - പാപ്പാ പറഞ്ഞു. ദൈവത്തിന് തന്റെ പുത്രനോടുള്ള സ്നേഹത്തേക്കാൾ ഒട്ടും കുറവല്ല നമ്മോടുള്ള സ്നേഹമെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
നാം പരസ്പരം ആവശ്യമുള്ളവർ
ജനിച്ചുവീണ നിമിഷം മുതൽ മറ്റുള്ളവരെ ആശ്രയിക്കുന്നവരാണ് നാം എന്ന കാര്യം മാർപാപ്പ എടുത്തുപറഞ്ഞു. നമുക്കിടയിൽ മാനുഷികമായ ദയയുടെയും പരസ്പരമുള്ള കരുതലിന്റെയും ബന്ധമാണുള്ളത്. 'നമ്മുടെ തീരുമാനപ്രകാരമല്ല നമ്മിലാരും ജനിച്ചത്. നാമോരോരുത്തരും പുത്രന്മാരും പുത്രിമാരുമാണ്' - ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു.
ചിലപ്പോഴൊക്കെ ഈ ദയ വഞ്ചിക്കപ്പെടുകയും തിന്മ ജീവനെ എതിർക്കുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും, നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നതിൽനിന്ന് യേശു ഒരിക്കലും വിരമിക്കുന്നില്ല. മാതാപിതാക്കന്മാരും മുത്തശ്ശീമുത്തച്ഛന്മാരും പുത്രീപുത്രന്മാരും എന്ന നിലയിൽ നമുക്കിടയിൽ പരസ്പരം അർത്ഥപൂർണമായ സ്നേഹാനുഭവമുണ്ടാകുന്നു എന്നതാണ് അവിടുത്തെ പ്രാർത്ഥനയുടെ ഫലം.
കുടുംബങ്ങളിലും നാം ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ഇടങ്ങളിലും 'നാം ഒന്നാണ്' എന്ന സന്ദേശമാണ് ലോകത്തോടു പങ്കുവയ്ക്കേണ്ടതെന്ന് പരിശുദ്ധ പിതാവ് അടിവരയിട്ടു പറഞ്ഞു. ഒന്നാവുകയെന്നാൽ ഒരുപോലെയാകുക എന്നല്ല - മാർപാപ്പ വ്യക്തമാക്കി. വ്യത്യസ്തരായിരിക്കുമ്പോൾതന്നെ, എപ്പോഴും എല്ലാ സാഹചര്യങ്ങളിലും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലും ഒന്നായിരിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സമാധാനത്തിന്റെ അടയാളം
സംഘർഷങ്ങളും വിയോജിപ്പുകളും നിറഞ്ഞ ഒരു ലോകത്ത് നമ്മുടെ സ്നേഹം ക്രിസ്തുവിൽ അടിയുറച്ചതായിരിക്കണം. അപ്രകാരം നാം സമൂഹത്തിലും ലോകത്തിലും സമാധാനത്തിന്റെ അടയാളങ്ങളയിരിക്കും. കുടുംബങ്ങൾ മനുഷ്യരാശിയുടെ ഭാവിയുടെ പിള്ളത്തൊട്ടിലായതിനാൽ ഇത് വീടുകളിൽ നിന്നാണ് ആരംഭിക്കേണ്ടതെന്ന് പാപ്പാ എല്ലാവരെയും ഓർമിപ്പിച്ചു.
'വിവാഹം ഒരു ആദർശമല്ല, മറിച്ച് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സമ്പൂർണവും വിശ്വസ്തവും ഫലദായകവുമായ യഥാർത്ഥ സ്നേഹത്തിൻ്റെ അളവുകോലാണ് . സത്യസന്ധമായി എങ്ങനെ വ്യാപരിക്കണം എന്നതിന് കുട്ടികൾക്ക് മാതൃകയാകുന്നത് ഈ ബന്ധമാണ്' - ലിയോ പാപ്പാ പറഞ്ഞു.
വി. കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയി മാർട്ടിന്റെയും സെലിഗ്വെരിൻ്റെയും പോളണ്ടിൽ നിന്നുള്ള ഉൽമ കുടുംബത്തിന്റെയും മാതൃക പാപ്പ ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടി. അവിടെ സന്നിഹിതരായിരുന്ന കുട്ടികളിലേക്ക് തിരിഞ്ഞ്, മാതാപിതാക്കന്മാരെ ബഹുമാനിക്കുക എന്ന അവരുടെ കടമയെക്കുറിച്ച് പരിശുദ്ധ പിതാവ് അവരെ ഓർമ്മപ്പെടുത്തി. ദാനമായി ലഭിച്ച ജീവിതത്തെ ഓർത്ത് ഓരോ ദിവസവും മാതാപിതാക്കന്മാരോടു നന്ദിയുള്ളവരായിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ജ്ഞാനവും അനുകമ്പയുമുള്ളവരായി, പ്രായത്തിനൊപ്പം കൂടിവരുന്ന വിനയത്തോടും ക്ഷമയോടും കൂടെ തങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുക എന്ന ദൗത്യമാണ് മുത്തശ്ശീമുത്തച്ഛന്മാർക്കും മുതിർന്നവർക്കുമുള്ളതെന്ന് പാപ്പാ പറഞ്ഞു.
'ഭക്ഷണമേശയിൽ പങ്കുവയ്ക്കപ്പെടുന്ന ആഹാരം പോലെയും ഹൃദയങ്ങൾ പരസ്പരം കൈമാറുന്ന സ്നേഹം പോലെയും തലമുറ തലമുറയായി വിശ്വാസം പകർന്നു നൽകപ്പെടുന്ന വേദിയാണ് കുടുംബം. അതിനാൽത്തന്നെ യേശുവിനെ കണ്ടുമുട്ടുന്ന സവിശേഷമായ ഒരു ഇടം കൂടിയാണ് കുടുംബം' - ഈ വാക്കുകളോടെ പാപ്പ തൻ്റെ സന്ദേശം ഉപസംഹരിച്ചു.