ദുരന്തമായി മാറിയ ആര്‍സിബി വിജയാഘോഷം: മരിച്ച 11 പേരെയും തിരിച്ചറിഞ്ഞു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ദുരന്തമായി മാറിയ ആര്‍സിബി വിജയാഘോഷം: മരിച്ച 11 പേരെയും തിരിച്ചറിഞ്ഞു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തില്‍ മരിച്ച 11 പേരെയും തിരിച്ചറിഞ്ഞു. പൂര്‍ണ ചന്ദ്ര, ഭൂമിക്, പ്രജ്വല്‍, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്, ദേവി, ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ എട്ട് പേര്‍ ബംഗളൂരു സ്വദേശികളാണ്. 14 കാരി ദിവ്യാംശി അടക്കം മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ആറ് പുരുഷന്മാരും ഉള്‍പ്പെടും.

ശ്രാവണ്‍ കര്‍ണാടക ചിന്താമണി സ്വദേശിയാണ്. അംബേദ്കര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്നു. ആന്ധ്രയില്‍ നിന്നുള്ള ദേവി താമസിക്കുന്നത് കോയമ്പത്തൂരിലാണ്. മനോജ് എന്ന മംഗലൂരു സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടും. ശ്രാവണ്‍ ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം ബന്ധുക്കള്‍ക്ക് പോസ്റ്റുമോര്‍ട്ടതിന് ശേഷം വിട്ടുകൊടുത്തു. വിവരമറിഞ്ഞ് എത്തിയ ശ്രാവണിന്റെ അച്ഛനും അമ്മയും ബൗറിങ് ആശുപത്രിക്ക് സമീപം തളര്‍ന്നുവീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രാവണിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ഉടന്‍ എത്തുമെന്നാണ് വിവരം.

അതേസമയം ആര്‍സിബിയുടെ ഐപില്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്യാവുന്നതിന്റെ പരമാവധി സജ്ജീകരണം ഒരുക്കിയെന്ന് പറയുമ്പോഴും ഉത്തരവാദിത്തത്തില്‍ നിന്നൊഴിയുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യക്തമാക്കി. പരിക്കേറ്റ 47 പേരും അപകടനില തരണം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

സംഭവത്തില്‍ ഐപിഎല്‍ ഭരണസമിതിയോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു. പുറത്ത് ദുരന്തമുണ്ടായപ്പോഴും സ്റ്റേഡിയത്തില്‍ ആഘോഷം തുടര്‍ന്നതിലും വിമര്‍ശനം ശക്തമാണ്. എന്നാല്‍ ദുരന്തത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ പരിപാടിയില്‍ മാറ്റം വരുത്തിയെന്നാണ് ആര്‍സിബിയുടെ വിശദീകരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.