വ്യോമാക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിലേക്ക് നൂറിലധികം ഡ്രോണുകള്‍ തൊടുത്തുവിട്ടു

വ്യോമാക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിലേക്ക് നൂറിലധികം ഡ്രോണുകള്‍ തൊടുത്തുവിട്ടു

ടെഹ്റാൻ: ഇസ്രയേലും ഇറാനും നേർക്കുനേർ യുദ്ധത്തിലേക്ക്. ഇറാന് നേരെയുള്ള ഇസ്രയേൽ വ്യോമാക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിലേക്ക് നൂറിലധികം ഡ്രോണുകൾ തൊടുത്തുവിട്ടായിരുന്നു ഇറാൻ്റെ പ്രത്യാക്രമണം. ഇസ്രയേൽ പ്രതിരോധ സേനയുടെ വക്താവ് എഫി ഡെഫ്രിൻ പത്രസമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ ഇറാന്റെ ഡ്രോണുകൾ ജോർദാൻ അതിർത്തിയിൽ തടഞ്ഞെന്ന്  എഫി ഡെഫ്രിൻ പറഞ്ഞു. 

ഇസ്രയേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന് കനത്ത പ്രഹരമാണുണ്ടായത്. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഉപദേശകൻ കൊല്ലപ്പെട്ടു. ഉപദേശകൻ അലി ഷംഖാനിയാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹൊസൈൻ സലാമിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇറാന്‍ ആണവ ശാസ്ത്രജ്ഞനും ആണവോർജ സംഘടനയുടെ മുന്‍ മേധാവിയുമായ ഫെറെയ്ദൂന്‍ അബ്ബാസി, ആണവ ശാസ്ത്രഞ്ജനും ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാലയുടെ പ്രസിഡൻ്റുമായ മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി എന്നിവർ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ആക്രമണങ്ങൾക്ക് ഇസ്രയേലും യുഎസും കനത്തവില നൽകേണ്ടി വരുമെന്നായിരുന്നു ഇറാൻ്റെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.