വത്തിക്കാൻ സിറ്റി: വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ വിശുദ്ധ പദവി പ്രഖ്യാപനം സെപ്റ്റംബർ ഏഴിന്. ലിയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന കർദിനാൾമാരുടെ ആദ്യ പൊതു സമ്മേളനത്തിലാണ് തിയതി തീരുമാനിച്ചത്. വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാത്തിയെയും അന്നേ ദിവസം വിശുദ്ധനായി പ്രഖ്യാപിക്കും.
വത്തിക്കാന്റെ കൗമാരക്കാരുടെ ജൂബിലി ആഘോഷത്തിനിടെ ഏപ്രിൽ 27 ന് വാഴ്ത്തപ്പെട്ട കാർലോയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുവാൻ ആദ്യം നിശ്ചയിച്ചിരുന്നു. ഏപ്രിൽ 21 ന് ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ തുടർന്ന് ആ ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. യുവജന ജൂബിലി വേളയിൽ ഓഗസ്റ്റ് മൂന്നിനാണ് വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാത്തിയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ നിശ്ചയിച്ചിരുന്നത്. ആ തിയതി മാറ്റിയാണ് സെപ്റ്റംബർ ഏഴിന് രണ്ടുപേരുടെയും ഒരുമിച്ച് നടത്താൻ തീരുമാനിച്ചത്.
1991ല്‍ ജനിച്ച കാര്‍ലോ ചെറുപ്പം മുതല്‍ ദിവ്യകാരുണ്യത്തോട് അഗാധമായ ബന്ധം പുലര്‍ത്തിയിരുന്നു. 2006-ല്‍ അര്‍ബുദം ബാധിച്ച് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അക്യുട്ടിസ് ദിവ്യകാരുണ്ക്ത പ്രചരിപ്പിക്കുന്നതിനായി തന്റെ സാങ്കേതിക കഴിവുകള്‍ ഉപയോഗിച്ചു. ദിവ്യകാരുണ്യത്തെ ‘സ്വര്‍ഗത്തിലേക്കുള്ള എന്റെ ഹൈവേ’ എന്നാണ് അക്യുട്ടിസ് വിശേഷിപ്പിച്ചിരുന്നത്.
വാഴ്ത്തപ്പെട്ട പിയർ ജോർജിയോ
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച ദിവ്യകാരുണ്യ വര്‍ഷത്തില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള ഒരു പ്രദര്‍ശനം കുടുംബാംഗങ്ങളുടെ സഹായത്തോടെ അക്യുട്ടിസ് നടത്തി. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓണ്‍ലൈന്‍ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളില്‍ കാര്‍ലോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു.
‘പർവതാരോഹകരുടെ രക്ഷാധികാരി’ എന്നറിയപ്പെടുന്ന ഇറ്റാലിയൻ യുവാവാണ് വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാത്തി. 1925-ൽ 24-ാം വയസിൽ അന്തരിച്ച ഫ്രാസാത്തി, വടക്കൻ ഇറ്റാലിയൻ നഗരമായ ടൂറിനിൽ നിന്നുള്ള ഒരു പർവതാരോഹകനും ഡൊമിനിക്കന്‍ മൂന്നാം സഭാംഗവുമായിരുന്നു.