മെസിയും ടീമും ഡിസംബറില്‍ ഇന്ത്യയിലേക്ക്; സന്ദര്‍ശന പട്ടികയില്‍ കേരളം ഇല്ലെന്ന് സൂചന

മെസിയും ടീമും ഡിസംബറില്‍ ഇന്ത്യയിലേക്ക്; സന്ദര്‍ശന പട്ടികയില്‍ കേരളം  ഇല്ലെന്ന് സൂചന

ന്യൂഡല്‍ഹി: സൂപ്പര്‍ താരം ലയണല്‍ മെസിയും അര്‍ജന്റീനിയന്‍ ടീമും ഇന്ത്യയിലെത്തുന്നു. ഡിസംബര്‍ പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ നടക്കുന്ന ഗോട്ട് കപ്പിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് നഗരങ്ങള്‍ സന്ദര്‍ശിക്കും. കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. സന്ദര്‍ശന പട്ടികയില്‍ കേരളം ഇല്ലെന്നാണ് അറിയുന്നത്.

അര്‍ജന്റീനയുടെ സൗഹൃദ മത്സരത്തിന് വേദിയൊരുക്കാന്‍ ഒരു വര്‍ഷത്തിലേറെയായി കേരളം ശ്രമിക്കുകയാണ്. ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ കളിക്കാനെത്തുമെന്ന് അടുത്തിടെ കായിക മന്ത്രി അബ്ദുറഹിമാന്‍ സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ യാത്രയില്‍ ഫുട്ബോള്‍ മത്സരമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ഗോട്ട് കപ്പിന് സാക്ഷ്യം വഹിക്കുകയാവും ചെയ്യുക. ബോളിവുഡ് താരങ്ങളും ക്രിക്കറ്റര്‍മാരും ഫുട്ബോള്‍ താരങ്ങളും അണിനിരക്കുന്ന സെവന്‍സ് ടൂര്‍ണമെന്റാണിത്. കൂടാതെ മറ്റ് സംഗീത പരിപാടികളിലും പങ്കെടുക്കും.

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും മുംബൈയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെയും സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവിടങ്ങളില്‍ ഫുട്ബോള്‍ ശില്‍പശാലകളില്‍ പങ്കെടുക്കും.

കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ മെസിയെ ആദരിക്കുമെന്ന് ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

കൊല്‍ക്കത്തയില്‍ കുട്ടികള്‍ക്കായി മെസി ഒരു ഫുട്ബോള്‍ ശില്‍പശാല നടത്തുകയും ഫുട്ബോള്‍ ക്ലിനിക്ക് ആരംഭിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ടാം വട്ടമാണ് മെസി ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. 2011 സെപ്റ്റംബറില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തില്‍ മെസി കളിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന ജയിക്കുകയും ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.