വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള പൂര്‍ണമായ കൂട്ടായ്മ പുനസ്ഥാപിക്കുമെന്ന് ആവർത്തിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച് കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേസില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.
കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ ഇതിനോടകം നിലനില്‍ക്കുന്ന ആഴമായ കൂട്ടായ്മയെക്കുറിച്ച് പാപ്പ സംസാരിച്ചു. അപ്പസ്‌തോലന്മാരായ പത്രോസിന്റെയും അന്ത്രയോസിന്റെയും തിരുനാളുകളില്‍ ഇരു സഭകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പരസ്പരം സന്ദര്‍ശിക്കുന്നത് അപ്പസ്‌തോലന്മാരായ പത്രോസിനെയും അന്ത്രയോസിനെയും ഒന്നിപ്പിച്ച സാഹോദര്യ ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് പാപ്പ പറഞ്ഞു.
നൂറ്റാണ്ടുകൾ നീണ്ട അഭിപ്രായ വിത്യാസങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ശേഷം റോമിലെയും കോൺസ്റ്റൻറിനോപ്പിളിലെയും സഹോദരീ സഭകൾ തമ്മിലുള്ള യഥാർത്ഥ സംഭാഷണം പുനരാരംഭിക്കാൻ സന്തോഷകരമാണ്. പോൾ ആറാമൻ മാർപാപ്പയും എക്യുമെനിക്കൽ പാത്രിയാർക്കീസ് അത്തെനഗോറസും സ്വീകരിച്ച ധീരവും ദീർഘവീക്ഷണപരവുമായ നടപടികളിലൂടെയാണ് ഇത് സാധ്യമായതെന്നും പാപ്പാ അനുസ്മരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതസംസ്‌കാര ചടങ്ങിലും തന്റെ സ്ഥാനാരോഹണ ചടങ്ങിലെ ദിവ്യബലിയിലും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോയുടെ സാന്നിധ്യം പാപ്പ എടുത്തുപറഞ്ഞു.