ലണ്ടന്‍: യുകെയിലെ ‘അസ്സിസ്റ്റഡ് സൂയിസൈഡ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രായമായവരും മാരകരോഗികളും ഉള്‍പ്പെടെയുള്ള ദുര്‍ബലരായ മനുഷ്യരുടെ ജീവനെ അപകടത്തിലാക്കുന്ന ബില്‍ നിയമമാകുന്നതിന്റെ തൊട്ടടുത്ത് എത്തിയിരിക്കുകയാണ് ലണ്ടൻ.
യുകെയുടെ ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന വോട്ടെടുപ്പില്‍ പരസഹായ ആത്മഹത്യാ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ലിബറല്‍ ഡെമോക്രാറ്റ് എംപി ക്രിസ് കോഗ്ലാന് ഇടവക വൈദികന്‍ വിശുദ്ധ കുര്‍ബാന നിരസിച്ചു. സറേയിലെ ഡോര്‍ക്കിങിനെയും ഹോര്‍ലിയെയും പ്രതിനിധീകരിക്കുന്ന കോഗ്ലാന്‍ കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച് മാരക പാപത്തിലായതിനാല്‍ വിശുദ്ധ കുര്‍ബാന നല്‍കാന്‍ സാധിക്കില്ലെന്ന് വൈദികന്‍ ദിവ്യബലി മധ്യേ വ്യക്തമാക്കുകയായിരുന്നു.
ഡോര്‍ക്കിങിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളിയിലെ വികാരിയായ ഫാ. ഇയാന്‍ വെയ്ന്‍ വോട്ടെടുപ്പിന് മുമ്പ് തന്നെ കോഗ്ലാന് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കത്തെഴുതിയിരുന്നു. വോട്ടെടുപ്പിന് ശേഷമുള്ള ഞായറാഴ്ച വോട്ടെടുപ്പില്‍ അവരുടെ ജനപ്രതിനിധി സ്വീകരിച്ച നിലപാട് മൂലം എംപിക്ക് വിശുദ്ധ കുര്‍ബാന നല്‍കാന്‍ സാധിക്കില്ലെന്ന് ഫാ. വെയ്ന്‍ പരസ്യമയായി പ്രഖ്യാപിക്കുകയായിരുന്നു.