വത്തിക്കാൻ സിറ്റി: ഭാരത സഭയ്ക്ക് അഭിമാന നിമിഷം. ഗോവയിൽ നിന്നുള്ള ഈശോ സഭാ വൈദികനും ശാസ്ത്രജ്ഞനുമായ ഫാ. റിച്ചാർഡ് ആന്റണി ഡിസൂസയെ വത്തിക്കാൻ ഒബ്സർവേറ്ററിയുടെ പുതിയ ഡയറക്ടറായി ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
2016 മുതൽ വത്തിക്കാന്റെ ജ്യോതിശാസ്ത്ര ഗവേഷണ - വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഫാ. ഡിസൂസ സെപ്റ്റംബർ 19 ന് തന്റെ പുതിയ സ്ഥാനം ഏറ്റെടുക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
ഈ മാസം
പത്ത് വർഷത്തെ കാലാവധി അവസാനിക്കുന്ന ബ്രദർ ഗൈ ജെ. കൺസോൾമാഗ്നോ എസ് ജെ യുടെ പിൻഗാമിയായിട്ടാണ് ഫാ. ഡിസൂസ ചുമതലയേൽക്കുന്നത്. 1978 ൽ ഗോവയിൽ ജനിച്ച ഫാ. ഡിസൂസ 1996ൽ സൊസൈറ്റി ഓഫ് ജീസസിൽ ചേർന്നു. 2011ൽ പൗരോഹിത്യം സ്വീകരിച്ച് വൈദികനായി.
സെമിനാരി പരിശീലന കാലഘട്ടത്തിൽ ആയിരിക്കുമ്പോൾ ഫാ. ഡിസൂസയുടെ ഏക സഹോദരൻ സെറിബ്രൽ മലേറിയ ബാധിച്ച് മരിച്ചു. പിന്നാലെ മകനെ സെമിനാരിയിൽ നിന്ന് തിരികെ കൊണ്ടുവരാൻ മാതാപിതാക്കൾ ശ്രമം നടത്തി. എങ്കിലും തനിക്ക് ഒരു വൈദികനാകണം എന്ന് അദേഹം ഉറപ്പിച്ചു പറഞ്ഞു. തന്റെ സഹോദരന്റെ വേർപാട് അദേഹത്തെ വിശ്വാസ ജീവിതത്തിലും കർത്താവിനെ അനുഗമിക്കാനുള്ള ആഗ്രഹത്തിലും കൂടുതൽ ശക്തനാക്കി. അതു മനസിലാക്കിയ മാതാപിതാക്കൾ ദൈവം വിളിച്ച വഴിയേ സഞ്ചരിക്കാൻ അനുവദിച്ചു.