റായ്പൂർ: ഛത്തീസ്ഗഡിൽ കത്തോലിക്കാ സന്യാസിനികളെയും പെൺകുട്ടികളെയും ആക്രമിച്ച ബജ്‌റംഗ്ദൾ നേതാക്കൾക്ക് എതിരെ പരാതി നൽകി പെൺകുട്ടികൾ. ബജ്‌റംഗ്ദൾ നേതാവായ ജ്യോതി ശർമ്മ അടക്കമുള്ളവർക്കെതിരെ ഓർച്ച പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഓർച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തശേഷം ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന. നേരത്തെ പെൺകുട്ടികൾ പരാതി നൽകിയിരുന്നെങ്കിലും നാരായൺപൂർ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചിരുന്നു.
അതേസമയം കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുവാനാണ് കത്തോലിക്ക സഭയുടെ തീരുമാനം. കേസ് റദ്ദാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഇന്ന് പാർലമെന്റിലും ഉന്നയിക്കും
സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി പെൺകുട്ടികളില്‍ ഒരാള്‍ രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്നാണ് കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി കമലേശ്വരി പ്രധാൻ വെളിപ്പെടുത്തിയത്. ആരുടേയും നിര്‍ബന്ധ പ്രകാരമല്ല ആഗ്രയിലേക്ക് പോകാനിറങ്ങിയതെന്നും പെൺകുട്ടി പ്രതികരിച്ചു. താനും സുഹൃത്തുക്കളും ആത്മഹത്യയുടെ വക്കിലാണെന്നും പെൺകുട്ടി പറഞ്ഞിരുന്നു.