ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ചയിൽ സമാധാന പ്രഖ്യാപനമുണ്ടായില്ല; അമേരിക്ക-റഷ്യ-ഉക്രെയ്ൻ ത്രിരാഷ്ട്ര സമ്മേളനത്തിന് തീരുമാനം

ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ചയിൽ സമാധാന പ്രഖ്യാപനമുണ്ടായില്ല; അമേരിക്ക-റഷ്യ-ഉക്രെയ്ൻ ത്രിരാഷ്ട്ര സമ്മേളനത്തിന് തീരുമാനം

വാഷിങ്ടണ്‍: വെടിനിർത്തൽ പ്രഖ്യാപനമില്ലാതെ ഡൊണാള്‍ഡ് ട്രംപ് വോളോഡിമിർ സെലെന്‍സ്‌കി കൂടിക്കാഴ്ച. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വലിയ പ്രഖ്യാപനങ്ങളുണ്ടായില്ലെങ്കിലും റഷ്യൻ പ്രസിഡൻ്റും ഉക്രെയ്ൻ പ്രസിഡൻ്റും നേ‍ർക്കുനേർ ചർച്ച നടത്താനുള്ള തീരുമാനമായതായി ട്രംപ് അറിയിച്ചു.

ഭൂമി വിട്ടുകൊടുക്കൽ ഉൾപ്പെടെയുള്ള സങ്കീർണമായ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യും. ഇതിന് പിന്നാലെ ട്രംപുമായി ത്രികക്ഷി സമ്മേളനത്തിനും വൈറ്റ് ഹൗസ് ചർച്ചയിൽ തീരുമാനമായി.

പുടിനും സെലൻസ്കിയും തമ്മിൽ ഉഭയകക്ഷി സമാധാന ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയെന്നും ഈ കൂടിക്കാഴ്ചയ്ക്ക് പുറമെ ഞങ്ങള്‍ മൂന്ന് നേതാക്കളും ഒരുമിച്ചുള്ള ചര്‍ച്ച നടക്കുമെന്നും ഡൊണാൾഡ് ട്രംപ് അറിയിച്ചു. സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഈ ചർച്ച 40 മിനിറ്റോളം നിർത്തിവെച്ച് ട്രംപ് പുടിനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

കൂടിക്കാഴ്ചയ്ക്കിടെ താന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ ഫോണില്‍ വിളിക്കുകയും മുന്‍കൂട്ടി തീരുമാനിക്കുന്ന ഒരു സ്ഥാലത്ത് വെച്ച് സെലെന്‍സ്‌കിയും ഒരുമിച്ചുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തെന്ന് ചർച്ചയ്ക്ക് പിന്നാലെ ട്രംപ് അറിയിച്ചു. ഉക്രെയിന് ഭാവിയിൽ സുരക്ഷാ പിന്തുണ നൽകാൻ യോഗത്തിൽ തീരുമാനമായതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇതിൽ പങ്കുവഹിക്കും.

ഡൊണാള്‍ഡ് ട്രംപ്, സെലെന്‍സ്‌കി എന്നിവർക്ക് പുറമെ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഫിന്‍ലന്‍ഡ്, യൂറോപ്യന്‍ കമ്മീഷന്‍, നാറ്റോ എന്നിവയുടെ നേതാക്കളും വൈറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു. ആദ്യം വെടിനിർത്തൽ വേണമെന്ന് ഫ്രാൻസും ജർമനിയും യോഗത്തിൽ നിലപാടെടുത്തു.

അതേസമയം അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് സെലെൻസ്കി നന്ദി പറഞ്ഞു. സമാധാനത്തിലേയ്ക്കുള്ള ചുവടുവെയ്പ്പെന്നാണ് യൂറോപ്യൻ നേതാക്കൾ യോഗത്തെ വിശേഷിപ്പിച്ചത്. സമാധാനം സ്ഥാപിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് സെലെന്‍സ്‌കി സംസാരിച്ച് തുടങ്ങിയത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന്റെ സഹായം വേണമെന്നും അദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.