പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍: പത്ത് വര്‍ഷം കൂടി ഇളവ്; മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് അര്‍ഹത

പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍: പത്ത് വര്‍ഷം കൂടി ഇളവ്; മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് അര്‍ഹത

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ (സിഎഎ) പത്ത് വര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത നിര്‍ണയിക്കുന്ന അവസാന തിയതി 2014 ഡിസംബര്‍ 31 ല്‍ നിന്ന് 2024 ഡിസംബര്‍ 31 ആക്കി മാറ്റി ഉത്തരവിറക്കി.

അതായത് 2024 ഡിസംബര്‍ 31 വരെ അയല്‍ രാജ്യങ്ങളില്‍ നിന്നും വന്ന മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം. 2014 ഡിസംബര്‍ 31 ന് മുമ്പ് വന്നവര്‍ക്ക് ആയിരുന്നു നേരത്തെ പൗരത്വം നല്‍കാന്‍ നിശ്ചയിച്ച സമയ പരിധി.

പത്ത് വര്‍ഷത്തെ കൂടി ഇളവാണ് നല്‍കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയത്. പശ്ചിമ ബംഗാളിലും ബിഹാറിലും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നിര്‍ണായക നടപടി.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനം മൂലം ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനര്‍ എന്നീ വിഭാഗക്കാര്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകും.

പൗരത്വം നേടുന്നതിനുള്ള പ്രവേശന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്ന സുപ്രധാന നീക്കമാണിത്. പൗരത്വ ഭേദഗതി നിയമം അനുസരിച്ച് 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയില്‍ എത്തിയ രേഖകളില്ലാത്ത മുസ്ലീം ഇതര മത ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ പുതിയ വിജ്ഞാപനത്തിലൂടെ കേന്ദ്രം ഈ കാലാവധി പത്ത് വര്‍ഷം കൂടി നീട്ടി നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.