പാലിയേക്കരയില്‍ ടോള്‍ വിലക്ക് പിന്‍വലിച്ചു; കൂട്ടിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി: പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും

പാലിയേക്കരയില്‍ ടോള്‍ വിലക്ക് പിന്‍വലിച്ചു; കൂട്ടിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി: പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ പിരിക്കാനുള്ള സ്റ്റേ ഹൈക്കോടതി പിന്‍വലിച്ചു. എന്നാല്‍ വര്‍ധിപ്പിച്ച നിരക്ക് ഈടാക്കരുതെന്നും പഴയ നിരക്കില്‍ മാത്രമേ ടോള്‍ പിരിക്കാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കോടതി കേസ് തീര്‍പ്പാക്കിയിട്ടില്ല. പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ എല്ലാ പ്രശ്നങ്ങളും വേഗത്തില്‍ തീര്‍പ്പാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ടോള്‍ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനം കൈക്കൊണ്ടുകൂടേ എന്ന് കോടതി ദേശീയപാതാ അതോറിറ്റിയോട് നേരത്തെ ചോദിച്ചിരുന്നു. ജനം നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്.

അതേസമയം ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും എന്നാല്‍ മാത്രമേ ദേശീയപാതയിലെ മറ്റ് സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.

റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് നേരത്തെ ഹൈക്കോടതി ടോള്‍ തടഞ്ഞിരിക്കുന്നത്. അനന്തമായി ടോള്‍ പിരിവ് തടയാന്‍ കോടതിക്ക് സാധിക്കില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ സ്റ്റേ നീക്കിയിരിക്കുന്നത്. സര്‍വീസ് റോഡുകള്‍ കുറ്റമറ്റതാണെന്ന് ജില്ലാ കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പണികള്‍ നടക്കുന്നതിനാല്‍ തന്നെ സ്ഥിരമായ ബാരിക്കേഡിങ് സംവിധാനം ചെയ്യാന്‍ സാധിക്കില്ലെന്നും താല്‍കാലിക ബാരിക്കേഡിങാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.