കൊച്ചി: ശബരിമലയിലെ സ്വര്‍ണ തട്ടിപ്പില്‍ വലിയ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍.
ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വര്‍ണ ഉരുപ്പടികള്‍ ഉള്‍പ്പെടെ സുപ്രധാന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭരണ സമിതിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി എന്തിന് ശബരിമലയ്ക്ക് പുറത്ത് കൊണ്ടുപോയി എന്ന ചോദ്യം പ്രസക്തമാണെന്നും ശബരിമല മുന്‍ സ്പെഷ്യല്‍ കമ്മീഷന്‍ കൂടിയായിരുന്ന കെ. ജയകുമാര്‍ പറഞ്ഞു.
ശബരിമലയിലെ ഭരണ സംവിധാനത്തില്‍ ഉള്‍പ്പെടെ വലിയ പാളിച്ചകളുണ്ട്. ഇക്കാര്യം തന്റെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയം കൊണ്ട് തിരിച്ചറിഞ്ഞതാണ്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ അത്ഭുതപ്പെടുത്തുന്നില്ല. കാരണം തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡില്‍ നിരവധി ഭരണപരമായ പ്രശ്നങ്ങളുണ്ട്. സാങ്കേതിക വല്‍ക്കരണത്തിന്റെ അഭാവം മുതല്‍ ജീവനക്കാരുടെ പരിശീലനം വരെ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.
അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട തെളിവെടുപ്പ് തുടരുന്നു. ബംഗളൂരുവില്‍ കോടികളുടെ ഭൂമി ഇടപാട് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. പോറ്റിയുമായി ശനിയാഴ്ച രാത്രി വൈകിയും പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
ചന്നൈയിലും ബംഗളൂരുവിലും സംഘം പരിശോധന നടത്തി. ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്ളാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തതായാണ് വിവരം. ഏകദേശം 22 പവനോളം സ്വര്‍ണാഭരണങ്ങള്‍ പോറ്റിയുടെ ഫ്ളാറ്റില്‍ നിന്നും കണ്ടെത്തിയതായാണ് വിവരം. അവ ശബരിമലയില്‍ നിന്നും കവര്‍ന്ന സ്വര്‍ണവുമായി ബന്ധപ്പെട്ടതാണോയെന്നും പരിശോധിക്കുന്നുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തലവനായ എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. അന്വേഷണ സംഘം ഓരോ നീക്കങ്ങളും വളരെ രഹസ്യമായാണ് നടത്തുന്നത്. തെളിവെടുപ്പ് ഇന്നും തുടരും. പോറ്റിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്ഐടി അന്വേഷിക്കുന്നുണ്ട്. പോറ്റിയെ ബെംഗളൂരു, ചെന്നൈ, ബെല്ലാരി എന്നിവിടങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു.
ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്ളാറ്റില്‍ നടത്തിയ പരിശോധന രാത്രി 10 മണിക്ക് ശേഷമാണ് അവസാനിച്ചത്. ഈ പരിശോധനയില്‍ പോറ്റിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായാണ് വിവരം. ഇത്രയും വലിയ ഭൂമി ഇടപാടുകള്‍ പോറ്റി എങ്ങനെ നടത്തി, അതിനുള്ള സമ്പത്ത് എവിടെ നിന്ന് ലഭിച്ചു എന്ന കാര്യമാണ് നിലവില്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്.
കൂടാതെ നിരവധി നിക്ഷേപം പോറ്റി നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരില്‍ ഭൂമിയും കെട്ടിടവും വാങ്ങിയെന്നും പലിശ ഇടപാടുകള്‍ നടത്തിയെന്നും എസ്.ഐ.ടി കണ്ടെത്തി.