സിനിമ ഒഡീഷനെത്തിയ 20 കുട്ടികളെ ബന്ദികളാക്കി സ്റ്റുഡിയോ ജീവനക്കാരന്‍; പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു

സിനിമ ഒഡീഷനെത്തിയ 20 കുട്ടികളെ ബന്ദികളാക്കി സ്റ്റുഡിയോ ജീവനക്കാരന്‍;   പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു

മുംബൈ: സിനിമ ഒഡീഷന് എത്തിയ 20 കുട്ടികളെ ബന്ദികളാക്കിയ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. 20 കുട്ടികളെയും മോചിപ്പിച്ചു. കുട്ടികളെ ബന്ദികളാക്കിയതിന്റെ വീഡിയോ ഇയാള്‍ പുറത്തു വിട്ടിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടയുടന്‍ നടപടിയെടുത്തെന്നും കുട്ടികളെ സുരക്ഷിതരാക്കാന്‍ സാധിച്ചെന്നും പൊലീസ് അറിയിച്ചു.

മുംബൈയിലെ ആര്‍.എ സ്റ്റുഡിയോയില്‍ സിനിമാ ഒഡീഷനെത്തിയ കുട്ടികളെയാണ് ഈ സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് ആര്യ തടവിലാക്കിയത്. കമാന്‍ഡോ ഓപ്പറേഷനിലൂടെയാണ് ഇയാളെ പോലീസ് കീഴ്‌പ്പെടുത്തിയത്.

വ്യാഴാഴ്ച രാവിലെയായിരുന്നു രോഹിത് ആര്യ കുട്ടികളെ തടവിലാക്കിയത്. മുംബൈയിലെ പൊവായിയിലുള്ള ആര്‍.എ സ്റ്റുഡിയോയില്‍ ഒഡീഷന് എത്തിയതായിരുന്നു കുട്ടികള്‍. തുടര്‍ന്ന് ഇയാള്‍ വീഡിയോ സന്ദേശത്തില്‍ കുട്ടികളെ ബന്ദികളാക്കിയ കാര്യം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട കമാന്‍ഡോ ഓപ്പറേഷന്‍ വഴിയാണ് പൊലീസ് കുട്ടികളെ മോചിപ്പിച്ചത്. കമാന്‍ഡോകളും ക്വിക് റെസ്‌പോണ്‍സ് ടീമും വാതില്‍ തകര്‍ത്ത് അകത്തു കയറുകയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ കാലില്‍ വെടിവെച്ചു. കുട്ടികളെ മോചിപ്പിച്ച ശേഷം പ്രതിയെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെച്ച് ഇയാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

താന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ കുട്ടികളെ താന്‍ തന്നെ മോചിപ്പിക്കുമെന്നും അധികൃതരുടെ ഭാഗത്തു നിന്നുള്ള തെറ്റായ നീക്കം തന്നെ പ്രകോപിതനാക്കുമെന്നും ഇയാള്‍ വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞാന്‍ ആത്മഹത്യ ചെയ്യുന്നില്ല.

അതിനുപകരമായാണ് കുട്ടികളെ ബന്ധികളാക്കി വെച്ച് തന്റെ ആവശ്യം മുന്നോട്ട് വെക്കുന്നത്. ചിലരോട് സംസാരിക്കണം. അതിനുശേഷം കുട്ടികളെ വിട്ടയക്കാമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. ഒരു മിനിറ്റ് നീണ്ട വീഡിയോ സന്ദേശമാണ് പുറത്തുവിട്ടത്.

കുട്ടികള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും അവരെ മോചിപ്പിക്കുമെന്നും ഇയാള്‍ വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ ആരോടാണ് സംസാരിക്കേണ്ടത്, എന്താണ് സംസാരിക്കേണ്ടത് എന്ന കാര്യങ്ങളൊന്നും തന്നെ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നില്ല. സംഭവസ്ഥലത്തു നിന്ന് തോക്കും ചില രാസ പദാര്‍ത്ഥങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.