വീട്ടിലെ ഫ്യൂസ് ഊരിയതില്‍ ദേഷ്യം; 50 ട്രാന്‍സ്‌ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരിയെറിഞ്ഞ് യുവാവ്

വീട്ടിലെ ഫ്യൂസ് ഊരിയതില്‍ ദേഷ്യം; 50 ട്രാന്‍സ്‌ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരിയെറിഞ്ഞ് യുവാവ്

കാസര്‍കോട്: കുടിശിക അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ വീട്ടില്‍ വൈദ്യുതി വിച്ഛേദിച്ചതിന് 50 ട്രാന്‍സ്‌ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി കാസര്‍കോട് സ്വദേശി. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേത് ഉള്‍പ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കള്‍ക്ക് രണ്ട് മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്.

പരാതിയുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിയെത്തിയതോടെ ജീവനക്കാരും അമ്പരന്നു. പ്രശ്നം എന്താണെന്നറിയാന്‍ കെഎസ്ഇബി ജീവനക്കാര്‍ ട്രാന്‍സ്ഫോമറുകള്‍ പരിശോധിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. തുടര്‍ന്ന് കെഎസ്ഇബി അധികൃതരുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

22000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബില്‍. 12 ന് ആയിരുന്നു പണം അടയ്‌ക്കേണ്ട അവസാന തിയതി. 13 ന് നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ നിന്ന് വിളിച്ചു. അല്‍പം സമയം കഴിഞ്ഞപ്പോള്‍ വധഭീഷണി മുഴക്കി വൈദ്യുതി സെക്ഷന്‍ ഓഫിസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതര്‍ പറയുന്നു. ഇന്നലെ രാവിലെയെത്തിയ ജീവനക്കാര്‍ വീട്ടിലെ ഫ്യൂസ് ഊരുന്നതിന് പകരം തൂണില്‍ നിന്നുള്ള കണക്ഷന്‍ വിഛേദിച്ചു.

വൈകുന്നേരം ഒരു കുട്ടിയുമായിയെത്തിയ യുവാവ് ഭീഷണിപ്പെടുത്തുകയും പണത്തിന്റെ കെട്ടു കാണിച്ച് ബില്ലടയ്ക്കണമെന്നും പറഞ്ഞു. സമയം കഴിഞ്ഞെന്ന് പറഞ്ഞപ്പോള്‍ ബഹളം വച്ച് ഇറങ്ങിപ്പോയയതായും ജീവനക്കാര്‍ പറയുന്നു. ഇയാള്‍ മടങ്ങിപ്പോയ ശേഷം വൈദ്യുതി മുടങ്ങിയതായി പലയിടങ്ങളില്‍ നിന്നായി ഫോണ്‍വിളിയെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാന്‍സ്‌ഫോമറുകളുടെയും ഫ്യൂസുകള്‍ ഊരിയെറിഞ്ഞതായും പൊട്ടിച്ചതായും കണ്ടെത്തിയത്.

ഫ്യൂസ് ഊരുന്നത് നാട്ടുകാര്‍ കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായും വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.