ഓസ്‌ട്രേലിയൻ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തും ; യാത്രക്കാർ ശ്രദ്ധിക്കുക

ഓസ്‌ട്രേലിയൻ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തും ; യാത്രക്കാർ ശ്രദ്ധിക്കുക

സിഡ്നി: വിമാന യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയയിലെ പ്രമുഖ വിമാന കമ്പനികൾ. യാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിനും സൂക്ഷിക്കുന്നതിനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് എയർലൈനുകളുടെ തീരുമാനം.

ലിഥിയം ബാറ്ററികൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. വെർജിൻ ഓസ്‌ട്രേലിയ, ക്വാണ്ടാസ്, ജെറ്റ് സ്റ്റാർ എന്നീ പ്രധാന എയർലൈനുകളാണ് നിയമങ്ങൾ കർശനമാക്കുന്നത്.

പവർ ബാങ്കുകൾ സീറ്റിനടിയിലോ, സീറ്റ് പോക്കറ്റിലോ, അതായത് എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്നയിടത്തോ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. 160 വാട്ട്-ഹവറിന് (Wh) താഴെയുള്ള പവർ ബാങ്കുകൾക്ക് മാത്രമേ വിമാനങ്ങളിൽ അനുമതിയുണ്ടാവുകയുള്ളൂവെന്ന് എയര്‍ലൈനുകള്‍ വ്യക്തമാക്കി.

ഡിസംബർ ഒന്ന് മുതൽ വിമാനത്തിൽ വെച്ച് ഫോണുകളും ടാബ്ലെറ്റുകളും ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കുമെന്ന് വെർജിൻ ഓസ്‌ട്രേലിയ അറിയിച്ചു. ക്വാണ്ടാസ്, ജെറ്റ് സ്റ്റാര്‍ ,ക്വാണ്ടാസ് ലിങ്ക് എന്നിവ ഡിസംബര്‍ 15 മുതല്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരും.

ഏറ്റവും പുതിയ സുരക്ഷാ അവലോകനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങൾ വരുത്തുന്നതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഈ നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കമ്പനികൾ അഭ്യർഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.