ഹരിയാന: കർഷക ബില്ലുകൾക്കെതിരായ പ്രക്ഷോഭം നയിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ട്രാക്ടർ റാലി പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ഹരിയാന പോലീസ് തടഞ്ഞു.
വൈകിട്ട് നാലുമണിയോടെ അതിർത്തിയിലെത്തിയ റാലി പോലീസ് തടഞ്ഞപ്പോൾ തന്നെ വിടുന്നതുവരെ കാത്തിരിക്കാൻ തയ്യാറാണെന്ന് രാഹുൽ ഉറക്കെ പ്രഖ്യാപിച്ചു അതിർത്തിയിൽ നിലയുറപ്പിച്ചത് നാടകീയ രംഗങ്ങളിലേക്ക് വഴിതെളിച്ചു.
ഈ സമയം കൂടെയുണ്ടായിരുന്ന ജനക്കൂട്ടം ഹരിയാന സർക്കാരിനെതിരെ ഹിന്ദിയിലും പഞ്ചാബിലും മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടേയിരുന്നു. മണിക്കൂറുകൾക്ക് ശേഷം പോലീസ് പിൻമാറിയപ്പോൾ പോലീസിന്റെ നടുവിലൂടെ അദ്ദേഹം ഹരിയാനയിലേക്ക് പ്രവേശിച്ചു.
കർഷക ബില്ലുകൾക്കെതിരായ പ്രക്ഷോഭത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, കേന്ദ്രസർക്കാരിനെയും നിശിതമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹം എല്ലാ പ്രസംഗങ്ങളും അവസാനിപ്പിച്ചത്. കർഷക ബിൽ കാർഷികമേഖലയെ തകർക്കുമെന്നും കർഷകർക്കൊപ്പം അവസാനശ്വാസം വരെ താൻ ഉണ്ടാകുമെന്ന് അദ്ദേഹം കർഷകർക്ക് ഉറപ്പുനൽകി. കുരുക്ഷേത്രയിലുള്ള ശിവക്ഷേത്രത്തിൽ ദർശനം നടത്തിയാണ് തന്റെ മൂന്നുദിവസത്തെ ട്രാക്ടർ റാലി രാഹുൽ അവസാനിപ്പിച്ചത്.