ദില്ലി : 2020 ഡിസംബറോടെ 21 ഇരട്ട എൻജിനുള്ള മിഗ് -29 ജെറ്റുകൾ റഷ്യയിൽ നിന്ന് വാങ്ങാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന. 1980-90 കാലഘട്ടങ്ങളിൽ മികച്ച യുദ്ധവിമാനങ്ങളിൽ ഒന്നായിരുന്നു മിഗ് 29 . ഈ ജെറ്റുകളുടെ ഉത്പാദനം നിലവിൽ നടത്തുന്നില്ലെങ്കിലും ഇവയുടെ എയർഫ്രെയിമുകൾ ഇപ്പോഴും റഷ്യയുടെ കൈവശം ഉണ്ട്. അതിനാൽ ജെറ്റുകൾ വാങ്ങി ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്തതിനു ശേഷം ആയിരിക്കും ഇന്ത്യയിൽ എത്തിക്കുക എന്നാണ് സുരക്ഷാ, പ്രതിരോധ വൃത്തങ്ങൾ പറയുന്നത്. അപ്ഗ്രേഡ് ചെയ്ത വിമാനത്തിന് ഡിജിറ്റൽ സ്ക്രീനുകളുള്ള ഗ്ലാസ് കോക്ക്പിറ്റ് ഉൾപ്പെടെ ഏറ്റവും പുതിയ സവിശേഷതകളാണ് ഉള്ളത്. കൂടാതെ എയർ-ടു-ഗ്രൗണ്ട്, എയർ-ടു-എയർ, ആന്റി ഷിപ്പിംഗ് ഓപ്പറേഷനുകളിലും ഈ വിമാനങ്ങളെ ഉപയോഗിക്കാൻ കഴിയും.
വ്യോമസേന ആദ്യം റഷ്യയിൽ നിന്ന് മിഗ് -29 വിമാനങ്ങൾക്കും പിന്നീട് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിക്കുന്ന 12 സു-30 എം കെ ഐ വിമാനങ്ങൾക്കും ആയിരിക്കും ഓർഡർ നൽകുക. ഇതുകൂടാതെ തദ്ദേശമായി വികസിപ്പിച്ചെടുത്ത 83 ലൈറ്റ് കോമ്പാക്ട് തെജസ് മാർക്ക് 1 യുദ്ധവിമാനങ്ങൾക്കും ഉടൻ തന്നെ ഓർഡർ നൽകും.