'രാജ്യത്തിന്റെ മതേതര മനസ് നഷ്ടപ്പെടുന്നത് അസ്വസ്ഥപ്പെടുത്തുന്നു': ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ ആശങ്ക അറിയിച്ച് സീറോ മലബാര്‍ സഭ

'രാജ്യത്തിന്റെ മതേതര മനസ് നഷ്ടപ്പെടുന്നത് അസ്വസ്ഥപ്പെടുത്തുന്നു': ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ ആശങ്ക അറിയിച്ച് സീറോ മലബാര്‍ സഭ

കൊച്ചി: രാജ്യത്ത് ക്രൈസ്തവര്‍ക്കും ക്രൈസ്തവ ആഘോഷങ്ങള്‍ക്കും നേരെയുമുണ്ടാകുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി സീറോ മലബാര്‍ സഭ.

ചില ഒറ്റതിരിഞ്ഞ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്നു എന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് സീറോ മലബാര്‍ സഭ പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. രാജ്യത്തിന്റെ മതേതര മനസ് നഷ്ടപ്പെടുന്നത് ജനാധിപത്യ ബോധമുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും അദേഹം വ്യക്തമാക്കി.

ക്രിസ്മസ് ആഘോഷങ്ങളെ ചിലര്‍ അസ്വസ്ഥതയോടെയാണ് കാണുന്നത്. തങ്ങള്‍ക്ക് പുറത്തുള്ള ആചാരങ്ങളെയെല്ലാം ശത്രുതയോടെ കാണുകയാണ്. മതരാഷ്ട്രങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും മത ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് സ്വസ്ഥമായി ജീവിക്കാന്‍ അവസരം ഉണ്ടാകണമെന്നും ഫാ. ടോം ഓലിക്കരോട്ട് ആവശ്യപ്പെട്ടു.

നേതാക്കളുടെ വര്‍ഗീയ പ്രചാരണങ്ങള്‍ നിയന്ത്രിക്കണം. ഇതിന് ഭരണാധികാരികളുടെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. ക്രൈസ്തവരുടെ ശൈലി സമാധാന മാര്‍ഗത്തില്‍ പ്രതിഷേധിക്കുക എന്നതാണ്. പീഡിപ്പിക്കപ്പെടുന്നിടത്ത് വര്‍ധിത വീര്യത്തോടെ ജീവിക്കാന്‍ ക്രൈസ്തവര്‍ നിര്‍ബന്ധിതരാകും എന്നും അദേഹം മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെമ്പാടും ക്രൈസ്തവര്‍ക്കും ക്രിസ്മസ് ആഘോഷങ്ങള്‍ക്കും നേരെ അക്രമണമുണ്ടായ സാഹചര്യത്തിലായിരുന്നു സിറോ മലബാര്‍ സഭയുടെ പ്രതികരണം. ക്രിസ്മസ് കരോളുമായും മറ്റും വന്നവരെ കയ്യേറ്റം ചെയ്തും രൂപങ്ങളും നക്ഷത്രങ്ങളും മറ്റും തകര്‍ത്തുമായിരുന്നു ഹിന്ദുത്വ വാദികളുടെ ആക്രമണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.