'അന്ത്യ അത്താഴത്തെ വികലമാക്കി': കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിനെതിരെ കളക്ടര്‍ക്ക് പരാതി

 'അന്ത്യ അത്താഴത്തെ വികലമാക്കി': കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിനെതിരെ കളക്ടര്‍ക്ക് പരാതി

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിനെതിരെ പരാതി. ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമാക്കി അവതരിപ്പിച്ചുവെന്നാണ് പരാതിയില്‍ ഉള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

ബിനാലെയുടെ ഭാഗമായ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദത്തിന് ഇടയാക്കിയത്. ബിനാലെയില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുള്ള 'മൃദുവാംഗിയുടേ ദുര്‍മൃത്യു' എന്ന പേരിലുള്ള ചിത്രാവിഷ്‌കാരം കലാ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പരിശുദ്ധമായ ദൃശ്യബോധത്തെ അപമാനിക്കുന്നതാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അന്ത്യ അത്താഴത്തെ അനുകരിക്കുന്ന ദൃശ്യഘടനയില്‍ അതിനോട് യാതൊരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ഇത് മതവികാരങ്ങളെ വേദനിപ്പിക്കുന്നതും വിശ്വാസികളെ അപമാനിക്കുന്നതുമായ ഒരു പ്രവൃത്തിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ചിത്രം ബിനാലെയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കണമെന്നും ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.