സുധാകരന്റെ രാഷ്ട്രീയ നീക്കങ്ങള്‍ നിരീക്ഷിച്ച് കോണ്‍ഗ്രസ്; പിന്തുണ യുഡിഎഫില്‍ ആലോചിച്ചെന്ന് നേതാക്കള്‍

സുധാകരന്റെ രാഷ്ട്രീയ നീക്കങ്ങള്‍ നിരീക്ഷിച്ച് കോണ്‍ഗ്രസ്; പിന്തുണ യുഡിഎഫില്‍ ആലോചിച്ചെന്ന് നേതാക്കള്‍

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുന്‍ മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍ പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദേഹം.

പത്ത് വര്‍ഷത്തെ പിണറായി വിജയന്റെ ഭരണമാണ് സിപിഎമ്മിന് ഇത്ര വലിയ നാശമുണ്ടാക്കിയത്. പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തെറ്റായ നടപടികളെ പരസ്യമായി വിമര്‍ശിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കോ സംസ്ഥാന സെക്രട്ടറിക്കോ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിയുന്നില്ലെന്നും സതീശന്‍ പരിഹസിച്ചു.

കേരളത്തിലെ സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ നീക്കങ്ങളെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വളരെ തന്ത്രപരമായ നീക്കമാണ് സുധാകരന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

അദേഹത്തിന്റെ നിലപാടുകള്‍ക്ക് നാട്ടില്‍ സ്വീകാര്യത ഉണ്ടാകുമെന്നതില്‍ സംശയമില്ല. ഈ നീക്കങ്ങളുടെ പുരോഗതി കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. തുടര്‍ നടപടിയുടെ കാര്യത്തില്‍ യുഡിഎഫ് ഉചിതമായ തീരുമാനം ആലോചിച്ച് എടുക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ജി. സുധാകരനെപ്പോലൊരു പൊതുപ്രവര്‍ത്തകന്‍ നിയമസഭയില്‍ വരേണ്ടത് അത്യാവശ്യമാണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യത്തിനും ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സുധാകരന്റെ സാന്നിധ്യം നിയമസഭയില്‍ വളരെ നല്ലതാണ്.

എന്നാല്‍ സുധാകരനെ പിന്തുണയ്ക്കണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുകയാണ്. ഒന്നും അന്തിമമായിട്ടില്ല. മത്സരിക്കുമെന്ന് ജി. സുധാകരന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതില്‍ എന്തു നിലപാട് സ്വീകരിക്കണം എന്നതില്‍ ആലപ്പുഴയിലെ പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവരുമായി ആലോചിക്കേണ്ടതുണ്ട്. യുഡിഎഫിനകത്ത് ചര്‍ച്ച നടത്തണം. എന്നിട്ടു മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.