സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഹോഴ്‌സ്‌ലി പാർക്കിലുള്ള അവർ ലേഡി ഓഫ് വിക്ടറീസ് ഇടവകയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടായി നടന്നുവരുന്ന പീഡാനുഭവ പ്രദക്ഷിണം വിശ്വാസികൾക്ക് ഇന്നും അത്ഭുതക്കാഴ്ചയാകുന്നു. മാൾട്ടീസ് പാരമ്പര്യത്തിൽ പ്രചോദനം ഉൾക്കൊണ്ട് നടത്തുന്ന ഈ പ്രദക്ഷിണത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ വിവിധ രംഗങ്ങൾ തന്മയത്വത്തോടെയാണ് അവതരിപ്പിക്കുന്നത്.
റോമൻ സൈനികരായും ബൈബിൾ കഥാപാത്രങ്ങളായും വേഷമിട്ട ഇരുനൂറോളം സന്നദ്ധപ്രവർത്തകർ ഈ ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ പങ്കുചേരുന്നു. മാൾട്ടയിൽ നിന്ന് നേരിട്ട് എത്തിച്ച എട്ടോളം കൂറ്റൻ പീഡാനുഭവ ശിൽപ്പങ്ങളാണ് പ്രദക്ഷിണത്തിൽ പ്രധാനമായും വഹിക്കുന്നത്. എട്ട് മുതൽ പന്ത്രണ്ട് വരെ കരുത്തരായ പുരുഷന്മാർ ചേർന്നാണ് ഈ ഓരോ മര പീഠങ്ങളും ചുമലിലേറ്റുന്നത്. ഇതിൽ പങ്കുചേരുന്ന പെനിറ്റെന്റി എന്നറിയപ്പെടുന്ന മൂന്ന് പേർ മുഖം മറച്ച് കാലുകളിൽ ചങ്ങലകൾ ബന്ധിച്ച് നഗ്നപാദരായി നടക്കുന്നത് പ്രദക്ഷിണത്തിലെ വികാരനിർഭരമായ കാഴ്ചയാണ്.
ദുഖവെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പീഡാനുഭവ ശുശ്രൂഷകൾക്ക് ശേഷം മൂന്ന് മണിയോടെയാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. മുപ്പതംഗ ബ്രാസ് ബാൻഡിന്റെ സംഗീത അകമ്പടിയോടെ ഹോഴ്‌സ്‌ലി ഡ്രൈവ്, ഫെൽട്ടൺ സ്ട്രീറ്റ് എന്നിവ വഴി രണ്ട് മണിക്കൂർ നീളുന്ന യാത്രയ്ക്ക് ശേഷം പ്രദക്ഷിണം പള്ളിയിൽ തന്നെ സമാപിക്കുന്നു. ആയിരത്തോളം കാണികളാണ് ഈ കാഴ്ച കാണാൻ ഇവിടേക്ക് ഒഴുകിയെത്തുന്നത്.
കഴിഞ്ഞ 30 വർഷമായി ഈ പ്രദക്ഷിണത്തിന്റെ സംഘാടനത്തിൽ മുൻപന്തിയിലുള്ളത് ആൽഫ്രഡ് കൗച്ചി ആണ്. തന്റെ കാൻസർ രോഗത്തിൽ നിന്ന് ലഭിച്ച അത്ഭുതകരമായ സൗഖ്യത്തിന് ദൈവത്തിന് നന്ദി അർപ്പിക്കാനാണ് അദേഹം ഈ ദൗത്യം ഏറ്റെടുത്തത്. മാൾട്ടീസ്, ഇറ്റാലിയൻ വംശജർ ധാരാളമായുള്ള ഈ പ്രദേശത്ത് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ വിശ്വാസ സംഗമത്തിൽ പങ്കുചേരുന്നുണ്ട്.
വലിയ ശനിയാഴ്ചയോടെ പീഡാനുഭവ രംഗങ്ങൾ നീക്കം ചെയ്യുകയും ഉത്ഥിതനായ ക്രിസ്തുവിന്റെ രൂപം ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതോടെ ചടങ്ങുകൾ പൂർത്തിയാകുന്നു.