റിപ്പോര്‍ട്ടര്‍ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ലൈസന്‍സ് ഉടമയോട് വിശദീകരണം തേടി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ലൈസന്‍സ് ഉടമയോട് വിശദീകരണം തേടി

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ചാനലിന്റെ ലൈസന്‍സ് ചോദ്യം ചെയ്ത് ട്വന്റി-20 കണ്‍വീനര്‍ സാബു എം. ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

ചാനലിന്റെ ലൈസന്‍സ് ഉടമകള്‍ക്കുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചു. ചട്ടം മറികടന്നാണ് ചാനലിന്റെ ലൈസന്‍സ് കൈമാറിയത് എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.

നിലവിലെ ഡയറക്ടര്‍മാര്‍ എന്നു പറയുന്നവര്‍ക്ക് നിയമപരമായി ചാനല്‍ നടത്താന്‍ അവകാശമില്ലെന്നായിരുന്നു സാബു എം ജേക്കബിന്റെ ഹര്‍ജി. ലൈസന്‍സ് ഉടമയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

രണ്ട് മാസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. വിശദീകരണം പരിശോധിച്ച ശേഷം നിയമാനുസൃത നടപടി സ്വീകരിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

അതേസമയം സെക്യൂരിറ്റി ക്ലിയറന്‍സില്ലാതെ റിപ്പോര്‍ട്ടര്‍ ചാനല്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കണമെന്ന് സാബു എം. ജേക്കബ് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എന്നത് ഒരു തട്ടിക്കൂട്ട് സംവിധാനമാണെന്നും കൃത്യമായ സുരക്ഷാ അനുമതികളില്ലാതെ ചാനല്‍ സംപ്രേഷണം തുടരുന്നതില്‍ വലിയ ദുരൂഹതയുണ്ടെന്നും അദേഹം ആരോപിച്ചു. ചാനലിന്റെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയതായും സാബു എം. ജേക്കബ് വ്യക്തമാക്കി.

ചാനലിന്റെ ലൈസന്‍സ് ഉടമകള്‍ക്കുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സാബു ജേക്കബിന്റെ പ്രതികരണം. നിലവിലെ ചാനല്‍ ഡയറക്ടര്‍മാര്‍ക്ക് നിയമപരമായി സ്ഥാപനം നടത്താന്‍ അവകാശമില്ല.

ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് ലൈസന്‍സ് കൈമാറ്റം നടന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു സ്ഥാപനം എങ്ങനെയാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചതെന്നത് ഗൗരവകരമായ ചോദ്യമാണെന്നും അദേഹം പറഞ്ഞു.

ചാനലിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും സാബു എം. ജേക്കബ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. മരമുറി കേസ് പ്രതികളായ ഇവര്‍ക്ക് ചാനല്‍ തുടങ്ങാനുള്ള കോടികള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് അന്വേഷിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷമായി ചാനല്‍ സിപിഎമ്മിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നും അദേഹം ആരോപിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.