അലഹബാദ്: പോലീസ് തടഞ്ഞുവച്ചിരിക്കുന്നു എന്ന പരാതിയുമായി ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. അലഹബാദ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സന്ദർശകർക്ക് വീട്ടിൽ വരാൻ അനുമതി ഉണ്ടെങ്കിലും വീടിന് പുറത്ത് ഇറങ്ങാൻ വിലക്കുണ്ടെന്ന് കുടുംബം പറയുന്നു. പെൺകുട്ടിയുടെ സഹോദരന്‍റെ ടെലിഫോൺ വിളികളുടെ രേഖകൾ പുറത്തുവിട്ട് സമ്മർദ്ദത്തിലാക്കുന്നു എന്നും പരാതിയുണ്ട്. ഭീകരരെ എത്തിക്കുന്നത് പോലെയാണ് ഇന്നലെ കോടതിയിൽ കുടുംബത്തെ ഹാജരാക്കിയതെന്ന് അഭിഭാഷക പ്രതികരിച്ചു.
പെൺകുട്ടിയുടെ കുടുംബത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിന് സുരക്ഷ കൂട്ടുകയാണ് ചെയ്തതെന്ന് പൊലീസ് വിശദീകരിച്ചു. രണ്ട് വനിതാ എസ്ഐമാർ, പത്ത് വനിതാ കോൺസ്റ്റബിൾമാർ എന്നിവരുടെ സംഘത്തെക്കൂടി ഇന്ന് നിയോഗിച്ചു.