'ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി'; തിരഞ്ഞെടുപ്പില്‍ അപരന്മാരെ നിര്‍ത്തുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

'ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി'; തിരഞ്ഞെടുപ്പില്‍ അപരന്മാരെ നിര്‍ത്തുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥികളുടെ സമാനമായ പേരുള്ള അപരന്മാരെ നിര്‍ത്തുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.

അപരന്മാരെ നിയോഗിക്കുന്നത് തിരഞ്ഞെടുപ്പിനെ ഇല്ലാതാക്കുമെന്നും ഇത്തരം നീക്കം തടയണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു സ്ഥാനാര്‍ത്ഥിക്കും അര്‍ഹതപ്പെട്ട വോട്ട് നഷ്ടപ്പെടരുതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരത്തില്‍ അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

ഈ നിയമസഭാ തിരഞ്ഞെടുപ്പിലും പല സ്ഥാനാര്‍ത്ഥികള്‍ക്കും ഭീഷണിയായി അപരന്മാര്‍ മത്സര രംഗത്തുണ്ട്. ബേപ്പൂരില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി അന്‍വറിന്റെ സമാനമായ പേരുള്ള നാല് അപരന്മാരാണ് മത്സരിക്കുന്നത്.

ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.കെ ശശി അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും അപര ഭീഷണിയുണ്ട്. ഇത്തരത്തില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അപരന്മാരെ നിര്‍ത്തുന്നത് സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന വോട്ട് നഷ്ടപ്പെടാന്‍ കാരണമാകുമെന്ന വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.