'പാര്‍ട്ടിയും സെക്രട്ടറിയും മുഖ്യമന്ത്രിയെ അഴിഞ്ഞാടാന്‍ വിട്ടു; തോല്‍വിക്ക് കാരണം പിണറായി എന്ന വ്യക്തി': ആഞ്ഞടിച്ച് സെബാസ്റ്റ്യന്‍ പോള്‍

'പാര്‍ട്ടിയും സെക്രട്ടറിയും മുഖ്യമന്ത്രിയെ അഴിഞ്ഞാടാന്‍ വിട്ടു; തോല്‍വിക്ക് കാരണം പിണറായി എന്ന വ്യക്തി': ആഞ്ഞടിച്ച് സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഇടത് സഹയാത്രികനും മുന്‍ എംപിയും മുന്‍ എംഎല്‍എയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയും പിണറായിയെ അഴിഞ്ഞാടന്‍ വിട്ടുവെന്നും സെബാസ്റ്റ്യന്‍ പോള്‍ തുറന്നടിച്ചു.

ഭരണമല്ല, പിണറായി എന്ന വ്യക്തിയാണ് പ്രശ്നമെന്നും മുഖ്യമന്ത്രി ഏകാധിപതിയായെന്നും ജനങ്ങള്‍ക്ക് വേണ്ടത് സ്നേഹിക്കാന്‍ കൊള്ളാവുന്ന മുഖ്യമന്ത്രിയെയാണെന്നും ദീപികയില്‍ എഴുതിയ ലേഖനത്തില്‍ അദേഹം വ്യക്തമാക്കി.

പിണറായിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ ഉള്ളത്. അദേഹത്തിന്റെ ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല. തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന്‍ മാത്രമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയന്‍ ഏറ്റെടുക്കരുതെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.

തുടര്‍ ഭരണം ആരെയും ഏകാധിപതിയാക്കും. പിണറായി വിജയന്‍ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണം കൂടിയാണ്. ജനങ്ങള്‍ അവശ്യം പ്രതീക്ഷിക്കുന്ന ഒരു ഡീസന്‍സി ഉണ്ടെന്നും അത് മുഖ്യമന്ത്രിയുടെ വാക്കിലും പ്രവര്‍ത്തിയിലും ഉണ്ടാവണമെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി.

അതുകൊണ്ട് തന്നെ പിണറായി വിജയനെതിരെ ഒരു വോട്ട് എന്നു പറയുമ്പോള്‍ അങ്ങനെ ചെയ്യാന്‍ ഓരോത്തര്‍ക്കും ഓരോ കാരണവുമുണ്ട്. ആ കാരണങ്ങള്‍ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാമ്പത്തികമായ മെച്ചം നല്‍കിക്കൊണ്ടോ പരിഹരിക്കാവുന്ന ഒന്നല്ല. അതാണ് പരാജയത്തിന് കാരണമായത്.

മന്ത്രി പി.രാജീവിനെയും അദേഹം പരോക്ഷമായി വിമര്‍ശിച്ചു. എറണാകുളത്ത് മറ്റൊരാള്‍ വളരാതിരിക്കാന്‍ ശ്രമിക്കുകയാണ് രാജീവെന്നാണ് ആരോപണം. വലിയ തോല്‍വിയിലേക്ക് എറണാകുളത്ത് പാര്‍ട്ടിയെ തള്ളിവിട്ടതും ഇത്തരം പ്രവര്‍ത്തനങ്ങളാണ്. നേതാക്കളെ നിഷ്‌കാസിതരാക്കുന്ന പ്രവണത തുടര്‍ന്നു. പലരെയും അപമാനിച്ച് പുറത്താക്കി. മറ്റു ചിലരെ മാറ്റി നിര്‍ത്താനുള്ള മനപൂര്‍വമായ ശ്രമം ഉണ്ടായെന്നും സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.