തിരുവനന്തപുരം: തിങ്കളാഴ്ച വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ കോണ്‍ഗ്രസിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്നാണ് വിവരം.
കോണ്‍ഗ്രസ് മന്ത്രിമാരായി സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ. പി അനില്‍ കുമാര്‍, പി. സി വിഷ്ണുനാഥ്, എം. ലിജു, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചവര്‍. മറ്റുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പതിനൊന്ന് മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകും. ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.
ലീഗ് അഞ്ചും ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് ജേക്കബ് എന്നിവർക്ക് ഓരോ മന്ത്രിമാരാണുണ്ടാകുക. ഘടകകക്ഷികൾക്ക് പഴയ വകുപ്പുകൾ തന്നെ നൽകിയേക്കും. അതേസമയം വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തേക്കും.
ഏഴ് എംഎൽഎമാരുള്ള ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. മോൺസ് ജോസഫ്, അപ്പു ജോസഫ് എന്നിവരെ മന്ത്രിമാരാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാം എന്നാണ് കോൺഗ്രസ് നിലപാട്. അസോസിയേറ്റ് അംഗങ്ങളായ കെ.കെ രമ, മാണി സി. കാപ്പൻ എന്നിവർക്ക് രണ്ടര വർഷം വീതം ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ ധാരണയുണ്ട്.
മുൻ സിപിഎം നേതാവായിരുന്ന ജി. സുധാകരന് സ്പീക്കർ പദവിയോ മറ്റേതെങ്കിലും ക്യാബിനറ്റ് റാങ്കിലുള്ള പദവിയോ നൽകുന്ന കാര്യം കോൺഗ്രസ് ആലോചനയിലുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന വകുപ്പ് വിഭജനം അതേപടി തുടരാനാണ് കോൺഗ്രസ് താത്പര്യപ്പെടുന്നത് എങ്കിലും ഘടകകക്ഷികൾ പുതിയ വകുപ്പുകൾ ആവശ്യപ്പെടുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.