ജനസാഗരം സാക്ഷി; വി.ഡി.എസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആദ്യ മന്ത്രിസഭാ യോഗം ഉടന്‍

ജനസാഗരം സാക്ഷി; വി.ഡി.എസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആദ്യ മന്ത്രിസഭാ യോഗം ഉടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി വി.ഡി സതീശനടക്കം 18 മന്ത്രിമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഷിബു ബേബി ജോണും സി.പി ജോണും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഘടക കക്ഷികള്‍ ഉള്‍പ്പെടെ യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ച് മന്ത്രിമാരും കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ കക്ഷികളിലായി ഓരോ മന്ത്രിമാരുമുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, തുടങ്ങിയ ദേശീയ നേതാക്കളും കര്‍ണാടക, തെലുങ്കാന മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മന്ത്രിസഭയില്‍ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി രമേശ് ചെന്നിത്തലയും സത്യവാചകം ചൊല്ലി. സണ്ണി ജോസഫ്, കെ. മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി. ജോണ്‍, എ.പി. അനില്‍കുമാര്‍, എന്‍. ഷംസുദ്ദീന്‍, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും യഥാക്രമം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ പ്രവര്‍ത്തകര്‍ എത്തി തുടങ്ങിയിരുന്നു. രാവിലെ ഒന്‍പതിന് മുന്‍പ് തന്നെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ലോക്ഭവനില്‍ ഒരുക്കിയിരിക്കുന്ന ചായ സര്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് ഉടന്‍ ചേരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.