ദോഹ: ഫുട്‌ബോൾ ലോകകപ്പ് വേദിയിലെ തീപാറുന്ന പോരാട്ടങ്ങൾക്കിടയിലും കായികക്ഷമതയ്‌ക്കപ്പുറം ആഴമേറിയ വിശ്വാസത്തിന്റെ മാതൃക തീർക്കുകയാണ് ഇക്വഡോറിന്റെ യുവതാരം മോയ്‌സസ് കൈസെഡോ. ഐവറികോസ്റ്റിനെതിരായ മത്സരത്തിൽ ടീം പരാജയപ്പെട്ടെങ്കിലും മൈതാനത്ത് അദേഹം കാണിച്ച പ്രവൃത്തി ഫുട്‌ബോൾ പ്രേമികൾക്കിടയിൽ വലിയ ചർച്ചയാവുകയാണ്.
മത്സര ശേഷം ഗ്രൗണ്ടിൽ മുട്ടുകുത്തി കൈകൾ ആകാശത്തേക്കുയർത്തി ദൈവത്തിന് നന്ദി പറയുന്ന കൈസെഡോയുടെ ദൃശ്യം കായിക ലോകത്തിന് സമ്മാനിച്ചത് വേറിട്ടൊരു അനുഭവമാണ്. കേവലം ജയപരാജയങ്ങൾക്കപ്പുറം തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന് സമർപ്പിക്കുന്ന കൈസെഡോയുടെ നിലപാട് കായികരംഗത്തെ മാന്യതയുടെ അടയാളമായി മാറുന്നു.
"വിജയത്തിലും പരാജയത്തിലും ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു" എന്ന് 2022 ലോകകപ്പിൽ താരം പങ്കുവെച്ച വാക്കുകൾ അദേഹത്തിന്റെ ജീവിത വീക്ഷണത്തിന്റെ പ്രതിഫലനമാണ്.
മത്സരത്തിനിടെ എതിർതാരവുമായി കൂട്ടിയിടികൾ ഉണ്ടായപ്പോൾ തർക്കങ്ങൾക്ക് മുതിരാതെ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കാനും എതിരാളിയെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കാനും കൈസെഡോ കാണിച്ച മനസ് കായിക രംഗത്തിന് വലിയൊരു മാതൃകയാണ്. കായികക്ഷമതയും വിജയ മോഹവും മാത്രം നിറയുന്ന മത്സര വേദികളിൽ സഹാനുഭൂതിയും ആത്മീയതയും ചേർത്തുപിടിക്കുന്ന കൈസെഡോയെ പോലുള്ള താരങ്ങൾ പുതിയ തലമുറയ്ക്ക് വലിയൊരു പ്രചോദനമാണ്.
തനിക്ക് ലഭിച്ച ആരോഗ്യത്തിനും അവസരങ്ങൾക്കും ദൈവത്തോട് നന്ദി പറയുന്ന കൈസെഡോ 2026 ലോകകപ്പിലും വിശ്വാസത്തെയും കായിക മികവിനെയും ഒരേസമയം കൈപ്പിടിയിൽ ഒതുക്കി മുന്നേറുകയാണ്.