വനിതകളോട് ആദരവ്: പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിക്കുമോയെന്ന്  ചോദിച്ചിട്ടില്ല: ചീഫ് ജസ്റ്റിസ്

വനിതകളോട് ആദരവ്:  പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിക്കുമോയെന്ന്  ചോദിച്ചിട്ടില്ല: ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: പോക്‌സോ കേസിലെ പ്രതിയോട് പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൻ ആവശ്യപ്പെട്ടു എന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു.

‘സ്ത്രീത്വത്തിന് വളരെ ഉയർന്ന ബഹുമാനമാണ് കോടതി നൽകുന്നത്. ജുഡീഷ്യറിയുടെ പ്രശസ്‌തി അഭിഭാഷകരുടെ കരങ്ങളിലാണ്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു. ലജസ്റ്റിസുമാരായ എ.എസ്.ബൊപണ്ണ, വി.രാമസുബ്രഹ്മണ്യൻ എന്നിവരും ചീഫ് ജസ്റ്റിന്റെ ബഞ്ചിലുണ്ടായിരുന്നു.

പതിനാലുകാരിയായ പെൺകുട്ടി 26 ആഴ്‌ച പ്രായമുള്ള ഭ്രൂണം നശിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിന്റെ പരാമർശം. പോക്‌സോ കേസിലെ പ്രതിയോട് പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചതായി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വാർത്ത പുറത്തുവന്നത്. ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ അടക്കം ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

മാർച്ച് ഒന്നിനാണ് ചീഫ് ജസ്റ്റിസ് വിവാദമായ പ്രസ്‌താവന നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. പോക്‌സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പെൺകുട്ടിയെ വിവാഹം കഴിക്കാമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചതായാണ് റിപ്പോർട്ട്. മാർച്ച് ഒന്നിലെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു.

പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് താന്‍ പ്രതിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന് പ്രതിയുടെ അഭിഭാഷകനോട് ചോദിക്കുക മാത്രമാണ് ചെയ്‌തതെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുത്ത് നല്‍കുന്ന തെറ്റായ വ്യാഖ്യാനങ്ങള്‍ കാരണം അര്‍ത്ഥം തന്നെ മാറിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.