കൊൽക്കത്ത:ബംഗാളിലെ നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമത ബാനർജിക്കു നേരെ ആക്രമണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശം സമർപ്പിച്ച് മടങ്ങുമ്പോഴാണ് നന്ദിഗ്രാമിൽ വച്ച് അക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവത്തിൽ നാലഞ്ചു പേർ ചേർന്ന് തന്നെ ആക്രമിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബിറുലിയ ബസാറിൽ പ്രദേശവാസികളോടു സംസാരിച്ച് കാറിലേക്കു കയറുമ്പോൾ ചിലർ പിന്നിൽ നിന്നു തള്ളുകയായിരുന്നു. തുടർന്ന് അവശയായി കാണപ്പെട്ട മുഖ്യമന്ത്രിയെ സെക്യൂരിറ്റി ഗാർഡുകൾ എടുത്തുയർത്തി കാറിന്റെ പിൻസീറ്റിൽ ഇരുത്തുകയായിരുന്നു.മമത ബാനർജിയുടെ കാലിന് പരിക്കേറ്റതായും കൊൽക്കത്തയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോവുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇത് ഗൂഡാലോചനയാണെന്ന് മമതാ ബാനർജി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഈ വിഷയം ഉന്നയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.