ജാർക്കണ്ടിൽ വൈദികൻ അറസ്റ്റിൽ

ജാർക്കണ്ടിൽ വൈദികൻ അറസ്റ്റിൽ

ജാർക്കണ്ടിൽ 83 വയസ്സുള്ള ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമി അറസ്റ്റിലായി എന്ന് പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറിയപ്പെടുന്ന ദളിത് ആക്ടിവിസ്റ്റാണ് ഫാ. സ്റ്റാൻ. 

എൽഗാർ പരിഷത്ത് കേസിലാണ് UAPA ചുമത്തി NIA അറസ്റ്റ് ചെയ്തത്. 2017 ഡിസംബർ 31 ന് പൂനെയിൽ നടന്ന ഒരു പൊതു പരിപാടിയിൽ പ്രകോപനപരമായ പ്രസംഗം നടത്തി എന്നതാണ് ആരോപണം.

ഇന്നലെ വൈകിട്ട് NIA ഫാ. സ്വാമിയുടെ താമസസ്ഥലത്തെത്തി വാറന്റ്‌ പോലുമില്ലാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് അഡ്വ മിഹിർ ദേശായി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . കേരളത്തിൽ നിന്നുള്ള ജസ്യൂട്ട് വൈദികനായ സ്വാമിയച്ചൻ 50 കൊല്ലമായി വനവാസ മേഖലയിലെ ആദിവാസികളുടെ കൂടെയാണ് താമസം. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ നടപ്പാക്കുന്നതിനായി സർക്കാരിനെതിരെ നിരന്തരം സംസാരിക്കുന്നതിൽ പ്രമുഖനാണ് സ്വാമിയച്ചൻ. 

മറാത്തി ഭാഷ അറിയാത്ത സ്വാമിയച്ചൻ മറാത്തിയിൽ എഴുതിയതെന്ന വ്യാജേന ഒരു ലഘുലേഘ NIA ഉണ്ടാക്കിയതായി പറയപ്പെടുന്നു. വൈദികന്റെ ലാപ്ടോപ്പിൽ കൃത്രിമമായി ഫയലുകൾ ഇട്ട് അദ്ദേഹത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഫാ സ്റ്റാനിനോട് അടുപ്പമുള്ളവർ ആരോപിക്കുന്നു . അദ്ദേഹം തന്നെ ഇതു സംബന്ധിച്ച വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. 

ജാർക്കണ്ടിലെ സർക്കാർ നടത്തുന്ന ദളിത് ആദിവാസി വിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തു സർക്കാരിന് തലവേദന സൃഷ്ടിക്കുന്ന വൈദികനാണ് ഫാ. സ്റ്റാൻ സ്വാമി. ആദിവാസി യുവാക്കളെ അകാരണമായി കസ്റ്റഡിയിലെടുക്കുന്ന പൊലീസിന്റെ കിരാത നടപടികൾക്കെതിരെ ഈ വയോധികനായ വൈദികൻ നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്നു. ജയിലിൽ കിടക്കുന്ന ആദിവാസി യുവാക്കളെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് വിശദമായ ഒരു പഠന റിപ്പോർട്ട് അദ്ദേഹം പുറത്തിറക്കി. 97 ശതമാനം ആദിവാസി യുവാക്കൾക്കെതിരെയും ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണെന്ന അദ്ദേഹത്തിന്റെ റിപ്പോർട്ട് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.