വിഴിഞ്ഞത്തെ അദാനി-എം.എസ്.സി ഡീല്‍ അറിഞ്ഞിട്ടില്ലെന്ന് വി.ഡി സതീശന്‍; സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമെന്നും മുഖ്യമന്ത്രി

വിഴിഞ്ഞത്തെ അദാനി-എം.എസ്.സി ഡീല്‍ അറിഞ്ഞിട്ടില്ലെന്ന് വി.ഡി സതീശന്‍; സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എം.എസ്.സി) വന്‍ വിദേശ നിക്ഷേപം നടത്താനൊരുങ്ങുന്ന വിവരം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.

വിഴിഞ്ഞത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓഹരികള്‍ കൈമാറാന്‍ അദാനി ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കമ്പനിക്ക് സ്വന്തം നിലയ്ക്ക് ഓഹരികള്‍ വില്‍ക്കാന്‍ കഴിയില്ലെന്നും അത്തരം നീക്കങ്ങള്‍ക്ക് യാതൊരുവിധ നിയമ സാധുതയും ഉണ്ടാകില്ലെന്നും ചോദ്യോത്തര വേളയില്‍ അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാരിന് പങ്കാളിത്തമുള്ളതാണെന്നും കരാര്‍ പ്രകാരം 2080-ല്‍ തുറമുഖത്തിന്റെ പൂര്‍ണാവകാശം സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തിലുള്ള വലിയ നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും സംസ്ഥാന സര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്. അദാനി ഗ്രൂപ്പും എം.എസ്.സി ഷിപ്പിങ് കോര്‍പ്പറേഷനും നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാകാം. അതിന്റെ അടിസ്ഥാനത്തിലാകാം വാര്‍ത്തകള്‍ പ്രചരിച്ചത്. സര്‍ക്കാരിന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

എം.എസ്.സിയുടെ ഉപവിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് (ടിഐഎല്‍) 13,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് കഴിഞ്ഞ ദിവസം അദാനി അറിയിച്ചത്.വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എം.എസ്.സി
സ്വന്തമാക്കാനൊരുങ്ങുന്നതായാണ് പുറത്തു വന്ന വിവരം.

അതേസമയം നിലവിലെ ധാരണാപത്ര പ്രകാരമുള്ള ഓഹരി കൈമാറ്റ നടപടിക്രമങ്ങള്‍ മാത്രമാണ് ഇതെന്നാണ് അദാനി കമ്പനിയുടെ വിശദീകരണം. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ അനുമതി തേടി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി കത്ത് നല്‍കും. ഇന്നോ നാളെയോ തന്നെ സര്‍ക്കാരിന് അപേക്ഷ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. കമ്പനി ഔദ്യോഗികമായി അനുമതി തേടി അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് മാത്രമായിരിക്കും ഇതില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.