തമിഴ്‌നാട്ടില്‍ നേതാക്കളുടെ പ്രതിമകള്‍ പൊതിഞ്ഞ് മറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തമിഴ്‌നാട്ടില്‍ നേതാക്കളുടെ പ്രതിമകള്‍  പൊതിഞ്ഞ് മറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: മണ്‍മറഞ്ഞു പോയ രാഷ്ട്രീയ നേതാക്കന്‍മാരുടെ പ്രതിമകള്‍ സ്ഥാപിക്കുകയും അത് വണങ്ങുകയും ചെയ്യുന്നത് തമിഴ് പാരമ്പര്യമാണ്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ നേതാക്കളുടെ പ്രതിമകള്‍ക്ക് യാതൊരു കുറവുമില്ല.

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടിലെ പ്രതിമകളെയെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒളിപ്പിച്ചിരിക്കുകയാണ്. തുണികളും പ്ലാസ്റ്റിക് ഷീറ്റുകളുമുപയോഗിച്ച് പൊതിഞ്ഞുകെട്ടി മറച്ച അവസ്ഥയിലാണ് പ്രതിമകള്‍.

കാമരാജ്, അണ്ണാദുരൈ, ഇന്ദിരാഗാന്ധി, എംജിആര്‍, ജയലളിത തുടങ്ങി എല്ലാ നേതാക്കളുടെയും പ്രതിമകള്‍ തുണികൊണ്ട് പൊതിഞ്ഞുകെട്ടിയും മൂടുപടം അണിയിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോടകം ഒളിപ്പിച്ചു. ഉദ്ഘാടന വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫലകങ്ങളും കടലാസുകൊണ്ട് മറയ്ക്കുകയാണ്. ചിലയിടങ്ങളില്‍ കൊടിമരങ്ങളും സ്തൂപങ്ങളുമെല്ലാം ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്നാല്‍ കമ്മീഷന്റെ ഈ നടപടിയോട് പരക്കേ പ്രതിഷേധമുയരുന്നുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.