മാസപ്പടി കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസിലേക്കും ഇ.ഡി അന്വേഷണം; പണമിടപാടുകള്‍ പരിശോധിക്കും

മാസപ്പടി കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസിലേക്കും  ഇ.ഡി അന്വേഷണം; പണമിടപാടുകള്‍ പരിശോധിക്കും

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും വീണാ വിജയന്റെ ഭര്‍ത്താവുമായ പി.എ മുഹമ്മദ് റിയാസിലേക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. വീണയ്ക്ക് സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണം എങ്ങനെയൊക്കെ വിനിയോഗിച്ചുവെന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇ.ഡിയുടെ നടപടി.

കൊച്ചി ആലുവയിലുള്ള സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് 2.78 കോടി രൂപ വീണയുടെ എക്‌സാലോജിക് സൊല്യൂഷന്‍സ് കൈപ്പറ്റിയതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ വീണയ്ക്ക് സാധിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം രണ്ട് തവണ വീണയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വീണയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി വിലയിരുത്തല്‍. കരാറില്‍ അസ്വാഭാവികത ഇല്ലെന്ന വീണയുടെ മൊഴി ഇ.ഡി വിശ്വാസത്തിലെടുത്തില്ല.

2017 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് വീണയ്ക്ക് സിഎംആര്‍എല്ലില്‍ നിന്ന് പണം ലഭിച്ചത്. 2020 ജൂണിലായിരുന്നു മുഹമ്മദ് റിയാസുമായുള്ള വീണയുടെ വിവാഹം. വിവാഹ ശേഷം ഈ പണം ഏതൊക്കെ തരത്തില്‍ വിനിയോഗിച്ചുവെന്നതിലാണ് ഇ.ഡി അന്വേഷിക്കുന്നത്.

ഇതില്‍ വ്യക്തത വരുത്താനാണ് മുഹമ്മദ് റിയാസിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടത്തുന്നത്. ഇരുവരുടെയും അക്കൗണ്ടുകള്‍ തമ്മില്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോയെന്നും ഇ.ഡി പരിശോധിക്കുമെന്നാണ് വിവരം.

അന്വേഷണത്തില്‍ അഴിമതി നിരോധന നിയമത്തിന്റെ സാധ്യകളും പരിശോധിക്കുന്നുണ്ട്. ആദ്യ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിഎംആര്‍എല്ലിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളാണ് വീണയ്ക്ക് നല്‍കിയ മാസപ്പടിക്ക് പിന്നിലെന്ന നിഗമനത്തിലാണ് ഇ.ഡി എന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.