ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി ഉയര്‍ത്തി ഇറാനില്‍ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ബുധനാഴ്ച പുലര്‍ച്ചെ തിരിച്ചടി ആരംഭിച്ചത്.
റഡാര്‍ സംവിധാനങ്ങളും സൈനിക കേന്ദ്രങ്ങളും ഉള്‍പ്പെടെ എണ്‍പതിലധികം തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ തകര്‍ത്ത അമേരിക്കന്‍ സൈന്യം, ഇറാന് നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകള്‍ അടിയന്തരമായി റദ്ദാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് പ്രമുഖ വാണിജ്യ കപ്പലുകള്‍ക്ക് നേരെ വലിയ തോതിലുള്ള ആക്രമണങ്ങളുണ്ടായിരുന്നു. മേഖലയിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്വന്തം നയതന്ത്ര-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് അടിയന്തര സൈനിക നടപടി സ്വീകരിച്ചതെന്ന് യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ കാണിച്ച ആക്രമണ സ്വഭാവം അനാവശ്യവും അപകടകരവുമാണെന്നും ഇത് മുന്‍ വെടിനിര്‍ത്തല്‍ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.
കടലിടുക്കിന് സമീപമുള്ള ഇറാനിയന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ശൃംഖലകള്‍, തീരദേശ റഡാര്‍ സൈറ്റുകള്‍, മിസൈല്‍ സംഭരണശാലകള്‍ എന്നിവയ്ക്ക് പുറമെ ഇറാനിയന്‍ സൈന്യത്തിന്റെ അറുപതോളം ചെറിയ ബോട്ടുകളും ലക്ഷ്യമിട്ടതായി യു.എസ് വ്യക്തമാക്കി. അതേസമയം ക്വിഷ് ദ്വീപ്, ബന്ദര്‍ അബ്ബാസ്, സിരിക്ക് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്നും എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇറാനിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
സൈനിക തിരിച്ചടിക്ക് പുറമെ ഇറാന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന നടപടികളും അമേരിക്ക ശക്തമാക്കി. ഇറാനില്‍ നിന്നുള്ള എണ്ണ, പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കായി കഴിഞ്ഞ മാസം അനുവദിച്ച ഇളവുകള്‍ യു.എസ് ട്രഷറി വകുപ്പ് റദ്ദാക്കി. അറുപത് ദിവസത്തെ താല്‍കാലിക ലൈസന്‍സാണ് ഇതോടെ പിന്‍വലിക്കപ്പെട്ടത്. അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക നീക്കങ്ങള്‍ മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. ഉപരോധം പുനസ്ഥാപിച്ച നടപടിയും വ്യോമാക്രമണങ്ങളും കഴിഞ്ഞ മാസം ഒപ്പുവെച്ച അമേരിക്ക-ഇറാന്‍ ധാരണാപത്രത്തിന്റെ പരസ്യമായ ലംഘനമാണെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
അമേരിക്കന്‍ സര്‍ക്കാരിന്റെ വിശ്വാസ്യതയില്ലായ്മയാണ് ഇതിലൂടെ തെളിയുന്നതെന്നും സ്വന്തം ദേശീയ താല്‍പര്യങ്ങളും സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇറാന്‍ സ്വീകരിക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്ന് വരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഖൊമേനിയുടെ ഭൗതിക ശരീരം നിലവില്‍ ഇറാഖിലെ നജാഫ് നഗരത്തിലാണ് എത്തിച്ചിട്ടുള്ളത്. യു.എസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സംസ്‌കാര ചടങ്ങുകള്‍ക്കായി നജാഫിലെത്തിയിരുന്ന ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ചടങ്ങുകള്‍ പകുതിയില്‍ നിര്‍ത്തി ടെഹ്റാനിലേക്ക് മടങ്ങിയിട്ടുണ്ട്.