വിയറ്റ്‌നാം ബോട്ട് അപകടം: മലയാളി ദമ്പതികളുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

വിയറ്റ്‌നാം ബോട്ട് അപകടം: മലയാളി ദമ്പതികളുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

തിരുവനന്തപുരം: വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ ദാരുണമായി മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിക്കും.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെ വിയറ്റ്‌നാമിൽ നിന്ന് മൃതദേഹങ്ങൾ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് ചൊവ്വാഴ്ച രാവിലെ 6.30 ന് മുംബൈയിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ (AI 2605) വിമാനത്തിൽ രാവിലെ 8.50-ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരും.

വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി കൊട്ടാരക്കരയിലെ വസതിയിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള തുടർനടപടികളും യാത്രാസൗകര്യങ്ങളും നോർക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപമായിരുന്നു അപകടം നടന്നത്. ലാവ ഫാർമസ്യൂട്ടിക്കൽ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. അപകടത്തിൽ മലയാളി ദമ്പതികളടക്കം 15 വിനോദസഞ്ചാരികളാണ് മരണപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.