അമ്മ മാനസികാരോഗ്യ കേന്ദ്രത്തില്‍: ഓട്ടിസം ബാധിതയായ 11 കാരിക്ക് ഹൈക്കോടതിയുടെ കരുതല്‍; അടിയന്തര പഠന-വിനോദ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉത്തരവ്

അമ്മ മാനസികാരോഗ്യ കേന്ദ്രത്തില്‍: ഓട്ടിസം ബാധിതയായ 11 കാരിക്ക് ഹൈക്കോടതിയുടെ കരുതല്‍; അടിയന്തര പഠന-വിനോദ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉത്തരവ്

കൊച്ചി: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ള അമ്മയോടൊപ്പം കഴിയേണ്ടി വന്ന 11 വയസുകാരിയായ ഓട്ടിസം ബാധിതയ്ക്ക് തുണയായി ഹൈക്കോടതിയുടെ ഇടപെടല്‍. കുട്ടിക്ക് ആവശ്യമായ വിദ്യാഭ്യാസവും വിനോദ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കര്‍ശന നിര്‍ദേശം നല്‍കി.

കുട്ടിയുടെ പഠനത്തിനായി രണ്ടാഴ്ചയ്ക്കകം പ്രത്യേക പ്രൈവറ്റ് ഇന്‍സ്ട്രക്ടറെ ചുമതലപ്പെടുത്താന്‍ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും സാമൂഹിക നീതി വകുപ്പ് ഡയറക്ടറോടും കോടതി ഉത്തരവിട്ടു. അതോടൊപ്പം കുട്ടിയുടെ മാനസിക സന്തോഷത്തിനായി അനുയോജ്യമായ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരങ്ങള്‍ ഒരുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ സ്വകാര്യത മാനിച്ചു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ 18 ന് കോടതി സംഘം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച വേളയിലാണ് ഈ പെണ്‍കുട്ടിയെ നേരില്‍ കണ്ടത്. കുട്ടിയുടെ നിസഹായാവസ്ഥ അമിക്കസ് ക്യൂറി രാംകുമാര്‍ നമ്പ്യാരും ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് വ്യക്തമാക്കിയ കോടതി, മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ സ്വമേധയാ എടുത്ത കേസ് ഓഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.