ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ ഒന്നിച്ച് കൈകോർത്ത് കര്‍ഷകരും തൊഴിലാളികളും. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘടനകളും ട്രേഡ് യൂണിയനുകളും ഇന്ന് രാജ്യവ്യാപകമായി സ്വകാര്യവല്‍ക്കരണവിരുദ്ധ - കുത്തകവിരുദ്ധ ദിനമായി ആചരിക്കും.
രാജ്യവ്യാപകമായി കര്‍ഷകരും തൊഴിലാളികളും സംയുക്ത യോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും. മുഖ്യമായും റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് മുന്നിലായിരിക്കും പ്രതിഷേധ യോഗങ്ങള്‍ ചേരുക. കര്‍ഷക - തൊഴിലാളി പ്രതിനിധി സംഘം ജില്ലാ കളക്ടര്‍മാരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രിയ്ക്കുള്ള നിവേദനം കൈമാറും.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഈ വര്‍ഷം ഡിസംബര്‍വരെ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ നാശത്തിലേക്ക് തള്ളിവിടുകയും ചെറുകിട കച്ചവടങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. വാള്‍മാര്‍ട്ട്‌പോലുള്ള വന്‍കിട സ്ഥാപനങ്ങളെ വീണ്ടും ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് കാര്‍ഷിക നിയമങ്ങള്‍. വലിയ വ്യാപാര സ്ഥാപനങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും ടികായത്ത് പറഞ്ഞു.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കര്‍ഷകരെ സന്ദര്‍ശിച്ച് നിയമങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്നും രാകേഷ് ടികായത്ത് പറഞ്ഞു. ബംഗാള്‍ സന്ദര്‍ശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.